സിയോള്‍: ഒരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഉത്തരകൊറിയയില്‍ സ്ഥാപിച്ച കൊറിയന്‍ സംയുക്ത ഓഫിസ് അവര്‍ തന്നെ ബോംബിട്ട് തകര്‍ത്തു. ദക്ഷിണ കൊറിയന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആസന്നമായെന്ന് കൊറിയന്‍ വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തിന് സേനകള്‍ സജ്ജമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിന്റെ സഹോദരി കിം യോ ജോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ ഉത്തര കൊറിയയ്ക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണ് ദക്ഷിണ കൊറിയക്കെതിരേ യുദ്ധഭീഷണി മുഴക്കിയിരിക്കുന്നത്. ഉത്തര കൊറിയയില്‍ നിന്ന് കടന്ന് ദക്ഷിണ കൊറിയയില്‍ രാഷ്ട്രീയ അഭയം നേടിയവര്‍ കിം ജോങ് ഉന്‍, സഹോദരി കിം ജോ യോങ് എന്നിവര്‍ക്കെതിരെ ലഘുലേഖകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയിലേക്ക് പറത്തിവിടുന്നതാണ് ഉത്തര കൊറിയയെ പ്രധാനമായും ചൊടിപ്പിച്ചത്. ലഘുലേഖകള്‍ ബലൂണില്‍ കെട്ടിയാണ് പറത്തുന്നത്. ഇത്തരത്തില്‍ അഞ്ചുലക്ഷത്തോളം ലഘുലേഖകള്‍ ബലൂണില്‍ കെട്ടി പറത്തിയതായി ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ നയം, കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭരണം, പൗരവകാശങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഓരോ ലഘുലേഖയുടെയും ഉള്ളടക്കം.
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉന്‍ കഴിഞ്ഞാലുള്ള അധികാരകേന്ദ്രം കിം യോ ആണ്. പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാനുള്ള നിര്‍ദേശം സൈന്യത്തിനു നല്‍കുമെന്ന് അവര്‍ ടിവി സന്ദേശത്തില്‍ പറഞ്ഞു. ശത്രുവിനെതിരെ അടുത്ത നടപടി സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കിം ജോ യോങ് പറഞ്ഞത്. പാഴ് വസ്തുക്കള്‍ ചവറ്റുകൊട്ടയില്‍ തള്ളണം. പരമാധികാരിയായ കിം ജോങ് ഉന്നും പാര്‍ട്ടിയും രാജ്യവും തനിക്ക് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് ശത്രുവിനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോങ് പറഞ്ഞു.
കിമ്മിന്റെ സഹോദരി ഭീഷണി മുഴക്കിയതിനു പിന്നാലെ ദക്ഷിണകൊറിയയില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഞായറാഴ്ച അടിയന്തര യോഗം ചേര്‍ന്നിരുന്നു. കരാറുകള്‍ പാലിക്കാന്‍ ഉത്തര കൊറിയ തയാറാകണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ അതീവഗൗരവത്തോടെയാണു നിരീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഏതു സാഹചര്യവും നേരിടാന്‍ ദക്ഷിണ കൊറിയന്‍ സൈന്യം തയാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള കുപ്രചാരണങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ദക്ഷിണ കൊറിയയുമായുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും നിര്‍ത്തലാക്കുന്നതായി ഉത്തര കൊറിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ ഔദ്യോഗിക ആശയവിനിമയ ബന്ധങ്ങളും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായും നടപടി ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. അതിനു പിന്നാലെയാണ് ഇപ്പോള്‍ കൊറിയന്‍ സംയുക്ത ഓഫിസ് ഉത്തര കൊറിയ ബോംബിട്ട് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: