തിരുവനന്തപുരം: രണ്ട് ആഴ്ചയിലേറെയായി അന്താരാഷ്ട്ര കളിക്കളങ്ങള്‍ മാത്രമല്ല, നഗരത്തിലെയും നാട്ടിന്‍പുറത്തെയും മൈതാനങ്ങള്‍ ഉറക്കത്തിലാണ്. ഈ സമയം കായികപ്രേമികള്‍ നിറഞ്ഞ് നില്‍ക്കേണ്ട സമയമാണ്. എന്നാല്‍ കൊറോണ വൈറസ് ബാധ മറ്റിടങ്ങളിലെ പോലെ കളിക്കളങ്ങളെയും കണക്കിന് ബാധിച്ചു.
നഗരത്തിലെ കളിക്കളങ്ങളില്‍ സൂര്യനുദിക്കും മുമ്പ് ദിനം പ്രതി നൂറ്കണക്കിന് പേര് പരിശീലനത്തിന് എത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ലോക്ഡൗണ്‍ നിയമനടപടികളെ പേടിച്ച് ആരും എത്തുന്നില്ല. ലോക്ഡൗണ്‍ നീക്കുന്നതും കായിക പ്രേമികളെ കാത്തിരിക്കുകയാണ് കളിക്കളങ്ങള്‍. പരിശീലകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ശാരീരികക്ഷമത വീണ്ടെടുക്കണമെങ്കില്‍ പരിശീലനം ആദ്യം മുതലേ തുടങ്ങേണ്ട അവസ്ഥയിലാണ്.
ഗ്രാമങ്ങളിലാകട്ടെ ഇപ്പോള്‍ കുട്ടിക്കളിക്കാരെകൊണ്ട് കളിക്കളങ്ങള്‍ നിറയേണ്ടതാണ്. മത്സര പരീക്ഷകളുടെ പിരിമുറുക്കങ്ങള്‍ വിട്ട് വേനലവധി തുടങ്ങുമ്പോള്‍ കുട്ടികള്‍ ആര്‍ത്തുല്ലസിച്ചെത്തുന്ന മൈതാനങ്ങള്‍. കളിക്കോപ്പുകളുമായി രംഗത്തിറങ്ങേണ്ട സമയം. കൊറോണ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. ലോക്ഡൗണ്‍ വകവയ്ക്കാതെ കളിക്കാനിറങ്ങിയാലും പോലീസിനെ പേടിക്കണം. ഒന്നു രണ്ടു ദിവസം ക്രിക്കറ്റ് ബാറ്റുമായിട്ടൊക്കെ രംഗത്തിറങ്ങി. എന്നാല്‍ കണ്ടു നില്ക്കുന്നവര് പോലീസില്‍ വിവരം അറിയിക്കുന്നുണ്ട്. ചൂരല്‍ പ്രയോഗം ഭയന്ന് കുട്ടികള്‍ കളിക്കളങ്ങള്‍ വിട്ടു. വേനലവധിയില്‍ കുട്ടികളെ കാത്തിരുന്ന നീന്തല്‍ പരിശീലന കേന്ദ്രങ്ങളും കായിക പരിശീലന കേന്ദ്രങ്ങളുമുണ്ട്. ഇക്കുറി പരിശീലനങ്ങള്‍ നടക്കില്ലെന്ന നിലപാടിലാണ് സ്ഥാപനങ്ങള്‍.
പ്രഭാത സവാരിക്കാരെയും കൊറോണ പിടികൂടി. കൂട്ടമായി നടക്കുന്നത് നിയമലംഘനം. ഡ്രോണിന്റെ കഴുകന് കണ്ണുകള്‍ പോലീസിന് വിവരം നല്‍കും. അതിനാല്‍ പ്രഭാത സവാരിക്കാരും ലോക്ഡൗണ്‍ തീരുന്നതുവരെ വ്യായാമങ്ങള്‍ വീട്ടില്‍ മതിയെന്ന നിലപാടിലാണ്. മുതിര്ന്നര്ക്കുള്ള ഹൈടെക് ഹബ്ബുകളും, ഹെല്‍ത്ത് ക്ലബ്ബുകളും, ജിംനേഷ്യവും, ഫ്ളാറ്റിനോടും വില്ലകളോടും ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള പാര്‍ക്കുകളുമെല്ലാം നിശബ്ദതയിലാണ്.
സ്റ്റേഡിയങ്ങളുടെ മുന്നോട്ടുള്ള പോക്കും പ്രതിസന്ധിയിലാണ്. പല സ്റ്റേഡിയങ്ങളും സ്വകാര്യ കമ്പനികള്‍ പാട്ടത്തിന് എടുത്ത് നടത്തുന്നവയാണ്. വൈദ്യുതി വാടക, കുടിവെള്ളം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നോക്കണം. സ്റ്റേഡിയങ്ങളുടെ വാടക ഇനത്തില്‍ നിന്നാണ് ഇവ നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: