നെടുമങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ തരിശുഭൂമിയിലെ കൃഷിക്കായുള്ള ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ മറവില്‍ ഇലവുപാലം വാര്‍ഡിലെ ഓടു ചുട്ടപടുക്കയില് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയില്‍ വനമധ്യത്തിലുള്ള ഏഴര ഏക്കര്‍ ഭൂമിയിലെ കാട്ടുജാതി കണ്ടല്‍ (Myristica Swamp) മരങ്ങള്‍ നശിപ്പിക്കാന്‍ നീക്കം. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തും കൃഷി ഭവനും നടപടിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പെരിങ്ങമ്മലയേയും പശ്ചിമഘട്ടത്തിനേയും ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമായത് പെരിങ്ങമ്മല പഞ്ചായത്തിലെ ഓടു ചുട്ടപടുക്ക, ശാസ്താംനട, പോട്ടോമാവ്, ഒരുപറ കുഞ്ചനാന പൊയ്ക എന്നിവിടങ്ങളിലെ വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന ജൂറാസിക് കാലഘട്ടത്തോളം പഴക്കമുള്ള കാട്ടുജാതി കണ്ടല്‍ ചതുപ്പുകളാണ്.
പാലോട് ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് (ഖചഠആഏഞക) യിലെ ഗവേഷകര്‍ കഴിഞ്ഞ മാസം പെരിങ്ങമ്മലയിലെ ശംഖിലി വനമേഖലയില്‍ നിന്ന് ഒരു പുതിയ ഇനം കാട്ടുജാതി കണ്ടല്‍ മരത്തെ കൂടി തിരിച്ചറിഞ്ഞതോടെ എട്ടിനം കാട്ടുജാതി കണ്ടല്‍ മരങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ലോകത്ത് അത്യപൂര്‍വമായ ഈ ചതുപ്പുകളുടെ 80 ശതമാനവും ഇന്നു കാണപ്പെടുന്നത് പെരിങ്ങമ്മലയിലെ വനങ്ങളിലാണ്. കൃഷിക്കും മറ്റു പ്ലാന്റേഷനുകള്ക്കുമായി അനിയന്ത്രിതമായി വനം വെട്ടിവെളുപ്പിച്ചതിനാലാണ് ലോകത്ത് 2000 ഹെക്ടറുണ്ടായിരുന്ന ഇവ ഇന്ന് 200 ഏക്കറില്‍ താഴെ മാത്രമായത്.
പ്രകൃതിയുടെ വരദാനമായ, അമൂല്യമായ പൈതൃക പ്രകൃതിസമ്പത്തായ ഈ ആവാസ വ്യവസ്ഥയെ ഒരിക്കല്‍ നശിപ്പിച്ചാല്‍ പിന്നീടൊരിക്കലും തിരിച്ചുപിടിക്കാനാകില്ലെന്ന് ശാസ്ത്രലോകം അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ ഭൂമിയെ ‘അതീവ പരിസ്ഥിതി ലോല മേഖലയായി’ വനംവകുപ്പിനെ കൊണ്ട് വിജ്ഞാപനം ചെയ്യിപ്പിച്ച് ഏറ്റെടുപ്പിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കണമെന്നും ഇതു സംബന്ധിച്ച് നാളെ നടക്കുന്ന പഞ്ചായത്ത് കമ്മറ്റി യോഗം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പഞ്ചായത്തിന് നിവേദനം നല്കി.
ഹിമാലയത്തേക്കാളും പഴക്കമുള്ള ആവാസ വ്യവസ്ഥയായി ലോകം കണക്കാക്കുന്ന ഈ അപൂര്‍വ ആവാസ വ്യവസ്ഥയെ ഐഎംഎയുടെ അജണ്ടകളുടെ ഭാഗമായി നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഒരു കാരണവശാലും കൂട്ടുനില്‍ക്കരുതെന്ന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചശേഷം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: