ശാസ്താംകോട്ട: ശാസ്താംകോട്ടയ്ക്ക് സമീപം പള്ളിശ്ശേരിക്കലില്‍ മത്സ്യവ്യാപാരിക്ക് കൊറോണ പിടിപെട്ടത് സമ്പര്‍ക്കം മൂലമെന്ന് വിലയിരുത്തല്‍. ഇന്നലെ രാവിലെ 10ന് രോഗം സ്ഥിരീകരിച്ച രോഗിയെ ആരോഗ്യവകുപ്പ് ആശുപത്രിയിലേക്ക് മാറ്റിയത് വൈകിട്ട് നാലിന്. ഇതിനിടെ കോവിഡ് രോഗി മത്സ്യക്കച്ചവടം നടത്തിയ ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ ശാസ്താംകോട്ട എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തി ആള്‍ക്കാരെ വിരട്ടി ഓടിച്ചതും ലാത്തിച്ചാര്‍ജ് നടത്തിയതും വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നാലുദിവസം മുമ്പ് പനി ബാധിച്ച ഇദ്ദേഹം ശൂരനാട് തെക്ക് നാലുമുക്കിലുള്ള ക്ലിനിക്കിലും ശാസ്താംകോട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്കാശുപത്രിയിലും ചികിത്സ തേടി എത്തിയിരുന്നു. കൂടാതെ ടൗണിലുള്ള സ്കാന്‍ സെന്ററിലും ചികിത്സയുമായി ബന്ധപ്പെട്ട് പോയിരുന്നു.
മാത്രമല്ല ക്രിസ്തു മതവിശ്വാസിയായ ഇദേഹത്തിന്റെ വീട്ടില്‍ രണ്ടുദിവസം മുമ്പ് അമ്പതിലധികം പേര് പങ്കെടുത്ത കൂട്ടപ്രാര്‍ഥനയും നടന്നതായി സമീപവാസികള്‍ പറയുന്നു. ഇക്കാര്യം നാട്ടുകാര്‍ പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. കച്ചവടത്തിനായി മത്സ്യം വാങ്ങാന്‍ ഇദ്ദേഹം കായംകുളം, അഴീക്കല്‍ ഹാര്‍ബറുകളില്‍ പോയിരുന്നു. അവിടെ നിന്നും രോഗം പകര്‍ന്നതാകാമെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: