ബെംഗളൂരു: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎ കസ്റ്റഡയില്‍. ബംഗളൂരുവില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഇരുവരെയും ബെംഗളൂരുവില്‍നിന്ന് രാവിലെയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിക്കും.
ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവില്‍ പോയത്. ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു ഇരുവരും.
ഒന്നാം പ്രതിയും കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എന്‍ഐഎ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. സംഭവത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായും എന്‍ഐഎ അറിയിച്ചതോടെയാണ് സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയത്.
സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തി. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല.
കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: