തബ്ലീഗ് ജമാഅത്ത്, നിസാമുദ്ദീനിലെ കൊറോണ പ്രതിസന്ധിക്ക് മുന്‍പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കും, ദേശീയ സുരക്ഷാ വിദഗ്ധര്‍ക്കും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രം സുപരിചതമായ പേര്. മനപ്പൂര്‍വം അകറ്റി നിര്‍ത്തിയിരുന്ന പ്രചാരം കൊറോണ വൈറസ് സംഭവ വികാസങ്ങളിലൂടെ ഇന്ന് തബ്ലീഗിലേക്ക് തനിയെ വന്നു ചേര്‍ന്നിരിക്കുന്നു. അതിരുകടന്ന ഇസ്ലാമിക ഭക്തിയിലൂന്നിയ ആറ് തത്വങ്ങളാണ് തബ്ലീഗ് ജമാഅത്തിന്റെ മുഖമുദ്ര. എന്നാല്‍, നിരപരാധികളും ആദര്‍ശവാദികളുമായ മുസ്ലിം യുവാക്കളെ ആത്യന്തികമായി തീവ്രവാദികളാക്കി മാറ്റുന്ന പ്രത്യയശാസ്ത്ര രേഖയിലേക്ക് ക്ഷണിക്കുവാനുള്ള മുഖാവരണം മാത്രമാണത്. അധികമാര്‍ക്കുമറിയാത്ത തബ്ലീഗിന്റെ അപകടകരമായ ആ വശം 2001 മുതലാണ് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ മറനീക്കി പുറത്ത്് വന്നു തുടങ്ങിയത്.
ഭീകരതയുടെ കവാടം
ഇസ്ലാമിക ഭീകരരുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും പലപ്പോഴും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് തബ്ലീഗ,് പാക്കിസ്ഥാനി എഴുത്തുകാരന് ഡോ. ഫര്ഹാന് സാഹിദ്, തബ്ലീഗി ജമാഅത്തും തീവ്രവാദ ബന്ധവും എന്ന ലേഖനത്തില്‍ എഴുതുന്നു. തബ്ലീഗ്, ഒരുതരത്തില്‍ ഭീകര റിക്രൂട്ടറുടെയും ഭീകരവാദത്തിലേക്ക് മമത ക്ഷണിക്കുന്നവന്റെയും പങ്ക് വഹിക്കുന്നുവെന്ന് ഡോ. ഫര്ഹാന് പറയുന്നു. ലോകമെമ്പാടുമുള്ള ഭീകര ഘടകങ്ങള്‍ക്ക് തമ്മില്‍ കണ്ടുമുട്ടി അക്രമപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അവരെ ഏകോപിപ്പിക്കാനും തബ്ലീഗ് സഭ അവസരമൊരുക്കുന്നു.
യൂറോപ്പിലെയും അമേരിക്കയിലെയും ഭീകരപ്രവര്‍ത്തനങ്ങള്‍
ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്ലാമിസ്റ്റുകളുമായുള്ള തബ്ലീഗിന്റെ ബന്ധം 2001 മുതല്‍ കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സ് അറ്റ്ലാന്റിക് എയര്‍ലൈന്‍ സ്ഫോടനത്തിന് ശ്രമിച്ച ഷൂ ബോംബര്‍ റിച്ചാര്‍ഡ് റെയ്ഡ് (2001), ന്യൂയോര്‍ക്കില്‍ ബോംബ് നിര്‍മാണത്തിന് ശ്രമിച്ച ജോസ് പഡില്ല (2002), അഫ്ഗാനില്‍ അറസ്റ്റിലായ അമേരിക്കന്‍ താലിബാന് ഭീകരന് ജോണ്‍ വാക്കര്‍ എന്നിവരുമായെല്ലാം തബ്ലീഗിന് ബന്ധമുണ്ടായിരുന്നെന്ന് ഡോ. ഫര്ഹാന് സമര്‍ത്ഥിക്കുന്നു.
പോര്‍ട്ട് ലാന്‍ഡ് സെവന്, യുഎസിലെ ലക്കവണ്ണ സിക്സ് എന്നിവിടങ്ങളിലെ ആക്രമണ ആസൂത്രണത്തില്‍ തബ്ലീഗ് ഫ്രഞ്ച് മുസ്ലിം റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇസ്ലാമിക തീവ്രവാദികളില്‍ 80 ശതമാനവും തബ്ലീഗ് റാങ്കുകളില്‍ നിന്നുള്ളവരാണ്. ഫ്രഞ്ച് ഇന്റലിജന്‍സ് അവരെ മൗലികവാദത്തിന്റെ ഉപശാലയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും മിഡില്‍ ഈസ്റ്റ് ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ച ‘തബ്ലീഗ് ജമാഅത്ത്: ജിഹാദിന്റെ കപട സേനാദലം എന്ന ലേഖനത്തില്‍ അലക്സ് അലക്സീവ് വ്യക്തമാക്കുന്നു.
2001ല്‍ അഫ്ഗാനിസ്ഥാനിലെ തൊറബോറയില് നടന്ന ബോംബാക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മരിച്ച ഹെര്‍വ് ജമെല്‍ ലോയിസോ, പാരീസിലെ യുഎസ് എംബസി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതിന് 2005ല്‍ ശിക്ഷിക്കപ്പെട്ട അല്‍ഖ്വയ്ദ ഭീകരന് ജമെല്‍ ബെഗാള്‍ എന്നിവര്‍ ഫ്രഞ്ച് വംശജരായ തബ്ലീഗ് അംഗങ്ങളാണ്, ന്യൂയോര്‍ക്ക് ടൈംസില്‍ ‘ഫ്രഞ്ച് ഇസ്ലാമിക് ഗ്രൂപ്പ് ഭീകരവാദത്തിന് സമൃദ്ധമായ മണ്ണ് വാഗ്ദാനം ചെയ്യുന്നു’ എന്ന അന്വേഷണാത്മക കഥയില്‍ ക്രെയ്ഗ് സ്മിത്ത് പറയുന്നു. ബാര്‍സലോണയില്‍ ആക്രമണത്തിന് പദ്ധതിയിട്ട 14 പേരില്‍ 12 പേരും തബ് ലീഗുമായി ബന്ധമുള്ളവരായിരുന്നെന്ന് ഫ്രെത്ത് ബര്ട്ടന്, സ്കോട്ട് സ്റ്റിയൂവാട്ട് എന്നിവര്‍ തങ്ങളുടെ ലേഖനത്തില്‍ പറയുന്നു. 52 പേരുടെ ജീവനെടുത്ത 2005ലെ അണ്ടര്‍ഗ്രൗണ്ട് സ്ഫോടനത്തിന് പിന്നിലും തബ്ലീഗിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അമേരിക്കയില്‍ തബ്ലീഗിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും അല്‍ഖ്വയ്ദ തബ്ലീഗ് അംഗങ്ങളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും എഫ്ബിഐ അസി. ഡയറക്ടര്‍ മൈക്കിള്‍ ഹെയിംബാക്ക് പറഞ്ഞിട്ടുണ്ട്.
പാക്കിസ്ഥാനെ ഭീകര ഹബ്ബാക്കി മാറ്റി
ദര്‍ഗ ആരാധനയും സൂഫി പാരമ്പര്യങ്ങളും ഉള്‍പ്പെടെയുള്ള പ്രാദേശിക സംസ്കാരങ്ങളെ അംഗീകരിച്ച ബറേലി പാരമ്പര്യമാണ് ഇസ്ലാമിക് പാക്കിസ്ഥാന് വലിയ തോതില്‍ അംഗീകരിച്ചിരുന്നത്. എന്നാല്‍ തബ്ലീഗ് ജമാഅത്ത് വഴി ദിയോബന്ത് പ്രത്യയശാസ്ത്രം ഇസ്ലാമിനെ ഹൈജാക്ക് ചെയ്തു. അതിന്റെ ഫലമായി തീവ്രവാദത്തിന്റെ വളര്‍ച്ചയുണ്ടായി, പാക് പണ്ഡിതന്മാരും നയതന്ത്രജ്ഞരും എഴുത്തുകാരും രചിച്ച ‘ഓണ്‍ ദി ആബിസ് പാക്കിസ്ഥാന് ആഫ്റ്റര്‍ ദി കൂപ്പ്’ എന്ന ഹാര്‍പ്പര്‍ കൊള്ളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പറയുന്നു.
ദിയോബന്ത് ഭീകരതയുടെ ഉദയത്തോടെ പഞ്ചാബ് പ്രവിശ്യക്ക് അതിന്റെ ബറേലി സ്വഭാവം അതിവേഗം നഷ്ടപ്പെട്ടുവെന്ന് മുന്‍ നയതന്ത്രജ്ഞനും പാക്കിസ്ഥാന് ഫ്രൈഡേ ടൈംസ് എഡിറ്ററുമായ ഖാലിദ് അഹമ്മദ് ആബിസില് എഴുതിയിട്ടുണ്ട്. അമേരിക്കയില്‍ നടന്ന 9/11 ഭീകരാക്രമണത്തിന്റെ പാക് ബന്ധം ആബിസ് എഴുത്തുകാരുടെ പ്രവചനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന് ഒരു ആഗോള ഭീകര ഹബ്ബായി പരിണമിച്ചു. ദിയോബന്ത് പ്രത്യയശാസ്ത്രമാണ് ജിഹാദികളെ തബ്ലീഗിലേക്ക് അടുപ്പിക്കുന്നത്.
1980കളിലും 1990കളിലും അഫ്ഗാന് യുദ്ധങ്ങളില്‍ തബ്ലീഗ് ഇസ്ലാമിക ഭീകരരെ റിക്രൂട്ട് ചെയ്തിരുന്നു. മുന്‍ തബ്ലീഗ് അംഗങ്ങളായ ഖാരി സൈഫുള്ള അക്തര്‍, ഫസല്‍ ഉര് റഹ്മാന് കലീല് എന്നിവരാണ് ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി രൂപീകരിച്ചതെന്നും ഡോ. ഫര്ഹാന് ചൂണ്ടിക്കാട്ടുന്നു. ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മുഹമ്മദ്, സിപാഹ് എ സാഹബാ, ലഷ്ഖറെ ജാങ്വി എന്നീ ഭീകര സംഘടനകളെല്ലാം രുപം കൊണ്ടത് ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമിയില്‍ നിന്നാണ്.
തബ്ലീഗ് ജമാഅത്ത് ഭീകര സംഘടനകളുമായി ബന്ധം പങ്കിടുന്നതായി 2020 ഏപ്രില്‍ ഒന്നിന് വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്വാണ്ടനാമോ ബേയില്‍ യുഎസ് തടങ്കലിലാക്കിയ 9/11 ഭീകരവാദികളില്‍ ചിലര്‍ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് താമസിച്ചിരുന്നതായി വിക്കിലീക്സ് കണ്ടെത്തിയിരുന്നു.
2002ല്‍ ഗോദ്രയിലും ഗുജറാത്തിലും 59 ഹിന്ദു കര്‍സേവകരെ ചുട്ടുകൊന്ന സംഭവം വര്‍ഗീയ കലാപത്തിനിടയാക്കി. ഇതിലും തബ്ലീഗ് ജമാഅത്തിന് പങ്കുള്ളതായി സംശയിച്ചിരുന്നു. അല്‍ഖ്വയ്ദയും ജെയ്ഷെ മുഹമ്മദുമടക്കമുള്ള സംഘടനകളുമായുള്ള തബ്ലീഗിന്റെ ബന്ധം പുറത്ത് വന്നിട്ടുള്ളതാണെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ, സുരക്ഷാ വിദഗ്ധനായിരുന്ന ബി. രാമനും പറഞ്ഞിട്ടുണ്ട്.
ശ്രീലങ്കയിലും
കൊളംബോയിലെ ഈസ്റ്റര്‍ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സെഹറാന്‍ ഹാഷിമുമായി ബന്ധമുണ്ടായിരുന്ന മുഹമ്മദ് മുഹസിന് നീലം എന്നയാള്‍ക്ക് തബ്ലീഗുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രശസ്ത സെക്യൂരിറ്റി അനലിസ്റ്റ് പ്രവീണ്‍ സ്വാമി റെഡിഫ് കോമിലെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയില്‍ സ്ഫോടനങ്ങള്‍ക്ക് നേതൃത്വം നല്കിയ നാഷണല്‍ തൗഹീദ് ജമാഅത്തിനും തബ്ലീഗ് ജമാഅത്തിനും ഉള്ളത് ഒരേ ലക്ഷ്യങ്ങളാണ്. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്താണ് ശ്രീലങ്കയുടെ നാഷണല്‍ തൗഹീദ് ജമാഅത്തിന് പരിശീലനം നല്കിയതും. ഇന്ത്യക്കും ശ്രീലങ്കയ്ക്കും പുറത്ത് മറ്റൊരു തൗഹീദ് ജമാഅത്ത് ഇല്ല താനും.
ഇത് ക്ലൈമാക്സ്
ഒടുവില്‍ അശ്രദ്ധയ്ക്ക് അന്ത്യം വന്നിരിക്കുന്നു. മാന്യമെന്ന് തോന്നിക്കുന്ന ഈ തിന്മ പിറവിയെടുത്തത് എവിടെ? ഇന്ത്യയില്‍. പിറവി നല്‍കിയതാര്? ഇന്ത്യക്കാരന്, മൗലാന മുഹമ്മദ് ഇല്ല്യാസി. എന്ന്? 1920ല്‍. ആഗോള ആസ്ഥാനം എവിടെ? മലേഷ്യയില്‍ നിന്നും തായ്ലന്ഡില് നിന്നും ഇന്തോനേഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും മറ്റ് കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് തബ്ലീഗികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത പടിഞ്ഞാറന്‍ ദല്‍ഹിയിലെ നിസാമുദ്ദീനില്‍.
നിസ്സാമുദ്ദീനിലെ വിസ്ഫോടനത്തിന് മുന്‍പ് വരെ രോഗത്തെ വരുതിയിലാക്കാവുന്ന അവസ്ഥയിലായിരുന്നു ഇന്ത്യ. എണ്‍പത് മില്യണ്‍ പിന്ഗാമികളോടെ ഇന്ത്യ ആസ്ഥാനമാക്കിയ തബ്ലീഗ് ഇന്ന് എണ്‍പത് രാജ്യങ്ങളില്‍ വേരുറപ്പിച്ച് കഴിഞ്ഞു. സിയോണിസ്റ്റും ജിഹാദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനുമായ സലാഹുദ്ദീന് ഷൊഐബ് ചൗധരിയുടെ തബ്ലീഗ് ജമാഅത്ത് ആട്ടിന്‍ തോലിട്ട ചെന്നായ എന്ന 173 പേജുകളുള്ള പഠന റിപ്പോര്‍ട്ടില്‍ തബ്ലീഗിന് അന്താരാഷ്ട്ര തലത്തിലുള്ള പിന്തുടര്‍ച്ചക്കാരെക്കുറിച്ചും അതിന്റെ ഭീകര ബന്ധങ്ങളെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തബ്ലീഗ് പരിശീലകര്‍ ഇന്ത്യയില്‍ ഒത്തുചേരുന്നു. എന്നാല്‍ ആറ് തത്വങ്ങള്‍ പഠിക്കാനുള്ള വെറുമൊരു കൂടിച്ചേരലാണോ അത്? അതോ ഡോ. ഫര്ഹാന് പറയും പോലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള വേദിയാണോ?
പള്ളികളില്‍ കാല്കുത്താന് ധൈര്യമില്ലാത്തെ സര്‍ക്കാരുകളൊന്നും പരിസരത്തേക്ക് അടുക്കില്ലെന്നതിനാല് സത്യം പുറത്ത് വരില്ല. മതേതരത്വത്തെ ഇത്തരത്തില്‍ മനസ്സിലാക്കി വച്ചിരിക്കുന്ന രാഷ്ടട്രീയക്കാര്ക്ക് നന്ദി. എന്നാല്‍, ഈ നിയന്ത്രണ രേഖ ഭേദിച്ചാലേ ബോംബേറുകാരും ഭീകരരും ആകും മുന്‍പ് പാവപ്പെട്ട മുസ്ലീങ്ങളെ രക്ഷിക്കാനാകൂ. കോടതി തീരുമാനിക്കട്ടെ ഭീകരവാദ പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്ന തബ്ലീഗിന്റെ പ്രവര്‍ത്തികളും ഇതുവരെയുള്ളത് പോലെ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് കീഴില്‍ വരുമോ എന്ന്.
എസ്. ഗുരുമൂര്‍ത്തി
ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: