ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയില്‍. 29ന് വീട്ടില്‍ വെച്ച് മരിച്ച കനകമല സ്വദേശിയായ വൃദ്ധയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എടുക്കുവാനായി ഇന്നലെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ദുര്‍ഗന്ധം വന്ന് പുറത്ത് കാണിക്കുവാന്‍ പറ്റാതെ വന്നതോടെ തുണിയില്‍ പൊതിഞ്ഞു കെട്ടി മഞ്ചയിലാക്കിയാണ് ബന്ധുക്കള്‍ ഒടുവില്‍ മൃതദേഹം കൊണ്ടു പോയത്. മുഖം കാണിക്കുവാന്‍ ചിത്രം വെക്കേണ്ട ഗതിക്കേടിലായി ബന്ധുക്കള്‍.
അതേസമയം ഫീസ് വാങ്ങി സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ആശുപത്രി സൂപ്രണ്ടണ്ട് അടക്കമുള്ളവരുടെ വലിയ വീഴ്ചയാണ് ഇതിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. വലിയ ജനറേറ്റര്‍ സംവിധാനം താലൂക്ക് ആശുപത്രിയിലുണ്ടായിട്ടും ഇത്തരത്തിലുള്ള നടപടി ആശുപത്രിയുടെ അനാസ്ഥയാണ്. മൃതദേഹം ഇത്തരത്തിലാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചാലക്കുടി താലൂക്കാശുപത്രിയ്ക്ക് എതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ആശുപത്രി സൂപ്രണ്ടും ജീവനക്കാരും തമ്മിലുള്ള ശീതസമരവും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട ചെറിയ പനിയുമായി എത്തുന്നവരെ പോലും മെഡിക്കല്‍ കോളേജിലേക്ക് അയക്കുന്നതും പതിവാണ്. ഉദ്യോഗസ്ഥര്‍ നോക്കി നടത്തേണ്ട പല കാര്യങ്ങളും 108 ആംബുലന്‍സിലെ ജിവനക്കരാണ് നോക്കുന്നത്. ഗുണമേന്മകക്കുള്ള കായകല്‍പ്പം അവാര്‍ഡ് കഴിഞ്ഞയാഴ്ചയിലാണ് ആശുപത്രിക്ക് ലഭിച്ചത്.
പ്രതിഷേധവുമായി യുവമോര്‍ച്ച
മൃതദേഹം അഴുകിയ സംഭവത്തില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച. അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രിയില്‍ ഇത്തരത്തിലുള്ള സംഭവമുണ്ടായത് അപലപനീയമാണ്.
മൃതദേഹം സൂക്ഷിക്കുവാന്‍ വേണ്ട സൗകര്യം ഉണ്ടായിരുന്നിട്ടും മൃതദേഹം സൂക്ഷിച്ച് അഴുകുവാനും ബന്ധുക്കള്‍ക്ക് കാണുവാനും പറ്റാത്ത അവസ്ഥക്ക് കാരണക്കാരായ ആശുപത്രി അധികൃതര്‍ക്കും സൂപ്രണ്ടിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പ്രതിഷേധത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അമല്‍ അതിയാരത്ത്,ജനറല്‍ സെക്രട്ടറി സനല്‍ സുരേഷ്, സുനില്‍ കാരാപ്പാടം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: