ബെംഗളൂരു: കുപ്രസിദ്ധ കുറ്റവാളി രവി പുജാരിക്കെതിരെ രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരുവിലെ തിലക് നഗറില്‍ നടന്ന ഷബ്നം ഡവലപ്പേഴ്സ് വെടിവയ്പ്പ് കേസും നഗരത്തില്‍ വൈറ്റ്ഫീല്‍ഡിലെ ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് പണം തട്ടിയെടുക്കല്‍ കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ പറഞ്ഞു.
തിലക്നഗറിലെ ഷബ്നം ഡവലപ്പേഴ്സ് ഓഫീസിലേക്ക് രവി പുജാരിയുടെ സഹായികള്‍ ബലമായി കടന്നുകയറുകയും റിസപ്ഷനിസ്റ്റ് ഷൈലജയെയും ഓഫീസ് അസിസ്റ്റന്റ് രവിയെയും വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. അക്രമികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തത് രവി പൂജാരിയാണെന്ന് പോലീസ് പറഞ്ഞു.
വൈറ്റ്ഫീല്‍ഡ് ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രവി പൂജാരിക്കെതിരെ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
പൂജാരിക്കെതിരെ സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്. നിലവില്‍ രണ്ടു കേസുകളുടെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. മറ്റു കേസുകളുടെ കുറ്റപത്രങ്ങളും അന്വേഷണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് സമര്‍പ്പിക്കുമെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ഫെബ്രുവരി 23ന് സെനഗലില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയ രവിപൂജാരി ഇപ്പോള്‍ ബെംഗളൂരു പോലീസിന്റെ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: