കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും അധികമുള്ള വിദേശി സമൂഹം ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധിക്കുന്നവരില്‍ ഇന്ത്യാക്കാരില്‍ ഉണ്ടാകുന്ന വര്‍ദ്ധനവില്‍ വലിയ ആശങ്കയാണ് ഉളവാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ 42 ഇന്ത്യക്കാർക്കു പുതുതായി രോഗം കണ്ടെത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയർന്നു.
42 ഇന്ത്യക്കാർക്ക് പുറമെ, 11 സ്വദേശികള്‍, 10 ബംഗ്ലാദേശുകാര്‍, 8 ഈജിപ്തുകാര്‍, ഒരു നേപ്പാൾ പൗരൻ, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് പുതിയ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇതില്‍ 26 ഇന്ത്യക്കാര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധയേറ്റത്. ഇന്ന് ഒരാൾ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാ അറിയിച്ചു.
നിലവിൽ 335 പേര് ചികിത്സയിലും പതിനാറു പേർ തീവ്രപരിചരണവിഭാഗത്തിലുമാണ്. 911 പേർ നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഭൂരിഭാഗവും ഇന്ത്യാക്കാര്‍ താമസിച്ചിരുന്ന കുവൈത്ത് സിറ്റിയിലെ മിർഗ്ഗാബിലെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കെട്ടിടത്തില്‍ നിന്നും 900 പേരെ കബദിലെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്കും രോഗം സംശയിക്കപ്പെടുന്ന 23 പേരെ ജാബിർ ആശുപത്രിയിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: