കൊറോണ വൈറസ് ലോകമാകെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഭാരതവും അതിനെ പ്രതിരോധിക്കാനുള്ള തീവ്രനടപടികളിലാണ്. പരിചയമില്ലാത്ത പ്രതിസന്ധിയെ അതിജീവിക്കാന്‍ ഭാരതീയരാകെ ഒറ്റക്കെട്ടായി അണിനിരക്കുകയും സര്‍ക്കാര്‍ നല്‍കിവരുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയുമാണ്. കോവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ നേരിടുന്നതിന് രാജ്യാന്തര തലത്തില്‍ അംഗീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളുമുണ്ട്. നമ്മുടെ രാജ്യവും അത്തരത്തിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയും ബ്രിട്ടണും അടക്കമുള്ള വികസിത രാജ്യങ്ങള്‍ പോലും മഹാമാരിക്കുമുന്നില്‍ പകച്ചു നില്ക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ജനസാന്ദ്രത കൂടിയ രാജ്യത്ത് കോവിഡിന്റെ വേഗത്തിലുള്ള വ്യാപനം തടയാന്‍ നമുക്കാകുമെന്നാണ് വിലയിരുത്തല്‍. മറ്റു പലരാജ്യങ്ങളും മടിച്ചു നിന്നപ്പോള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നടപടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നാക്കം നടന്നു. രാജ്യം മുഴുവന്‍ അദ്ദേഹത്തിനൊപ്പം ഒറ്റക്കെട്ടായി നില്ക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം ഓരോ വ്യക്തിയും കോവിഡ് പ്രതിരോധത്തിന് തങ്ങളാലാകുന്ന വിധം കരുത്തു പകരുന്നു. നാട് നേരിടുന്ന സവിശേഷമായ സാഹചര്യത്തെ ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറയുന്നു…
നാടാകെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളിലാണല്ലോ. ബിജെപി ഏതു തരത്തിലുള്ള പങ്കാണ് നിര്‍വ്വഹിക്കുന്നത്?
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്താകെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കേരളത്തിലും വളരെ സജീവമാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് ബോധവത്കരണവും സേവന പ്രവര്‍ത്തനങ്ങളും ബിജെപി ഏറ്റെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെയും നിര്‍ദ്ദേശപ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിലുണ്ട്. ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണമെത്തിക്കുക, മരുന്നുകളെത്തിക്കുക, ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങാത്തവര്‍ക്ക് അവശ്യ സാധനങ്ങളെത്തിക്കുക, ആശുപത്രികളില്‍ സഹായമെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ ചെയ്യുന്നു. ഐസൊലേഷന്‍ വാര്‍ഡുകളിലും ക്വാറന്റൈനിലുമുള്ള രോഗികള്‍ക്ക് അവശ്യസാധനങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും സര്‍ക്കാരിന്റെ പണം കൈപ്പറ്റിക്കൊണ്ടല്ല ചെയ്തുവരുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ ആശുപത്രികളിലെ രക്തബാങ്കുകളില്‍ രക്തത്തിന് വലിയ ക്ഷാമം നേരിട്ടു. ഇത് പരിഹരിക്കാനായി രക്തം നല്കാന് തയ്യാറായി ആദ്യം മുന്നോട്ടുവന്നത് യുവമോര്‍ച്ചയാണ്. നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം രക്തബാങ്കുകളില്‍ രക്തം നല്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ തലത്തിലും സഹായ പ്രവര്‍ത്തനങ്ങള്‍ സജീവമാണല്ലോ. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇതിനകം വാര്‍ത്താ പ്രാധാന്യം നേടി?
സര്‍ക്കാര്‍ ഇതെല്ലാം ചെയ്യാന്‍ ബാധ്യസ്ഥപ്പെട്ടവരാണ്. അവരത് ചെയ്യാതിരിക്കുമ്പോഴാണ് വിമര്‍ശിക്കപ്പെടുന്നത്. അതിനെ സേവനമെന്നല്ല പറയുക. അതവരുടെ കടമയാണ്. ജനങ്ങളോടുള്ള കര്‍ത്തവ്യം. ഒരു മഹാമാരി ജനങ്ങളെയാകെ ബാധിക്കുമ്പോള്‍ അതിനെ നേരിടാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ അതിനെ തങ്ങളുടെ വലിയ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴാണ് വിമര്‍ശനമുണ്ടാകുന്നത്. സര്‍ക്കാര്‍ എന്നാല്‍ വലിയൊരു സംവിധാനമാണ്. ജനങ്ങളെ ആപത്തില്‍ നിന്ന് രക്ഷിക്കാന്‍ കടമപ്പെട്ടവര് തങ്ങളിതു ചെയ്തു എന്ന് ഓരോദിവസവും വിളിച്ചുപറയുന്നതാണ് അല്പത്തം. അതിനുപിന്നില്‍ വേറെ ലക്ഷ്യങ്ങളാണുള്ളത്. കോവിഡ് ദുരന്തത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണിവിടെ. പലതും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. നടപ്പില്‍ വന്നത് ചില കാര്യങ്ങള്‍ മാത്രമേയുള്ളു.
പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ പണം നല്കി കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയത്. എന്നാല്‍ അവിടെ നിന്ന് പാവങ്ങള്‍ക്കെല്ലാം ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. അങ്ങനെ ലഭിക്കുന്നുണ്ടെങ്കില്‍ സന്നദ്ധ സംഘടനകള്‍ക്കും സേവാഭാരതിക്കും ബിജെപിക്കുമൊന്നും ഇത്രയധികം പേര്‍ക്ക് ഭക്ഷണം നല്കേണ്ടിവരുമായിരുന്നില്ലല്ലോ. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കം എല്ലാം രാഷ്ട്രീയവത്കരിച്ചു. സിപിഎമ്മുകാരാണ് എല്ലായിടത്തും അതിന്റെ നടത്തിപ്പുകാര്‍. അവരെ മാത്രമേ അടുപ്പിക്കുന്നുള്ളു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കിച്ചണുകള്‍ നടത്തുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഒറ്റ തദ്ദേശ സ്ഥാപനത്തിനും സര്‍ക്കാര്‍ ഇതിനായി ഫണ്ട് നല്‍കിയില്ല. നടത്തിപ്പ് സിപിഎമ്മുകാര്‍ക്ക് ഏല്പിച്ചു കൊടുത്തതു വഴി, പ്രളയകാലത്തേതു പോലെ വലിയതോതിലുള്ള അഴിമതിയാണ് ഇതിലും സംഭവിക്കാന്‍ പോകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നാണ് പറയുന്നത്?
ധനമന്ത്രി തോമസ് ഐസക്കിനെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഏല്പിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി ലോകമാകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. നമ്മുടെ നാടിനും അതില്‍ നിന്ന് മാറി നില്‍ക്കാനാകില്ല. പ്രതിന്ധിക്കാലത്ത് ഏറ്റവും ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ സമഗ്രപാക്കേജ്. കൂടാതെ പതിനയ്യായിരം കോടി രൂപ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും അനുവദിച്ചു. മറ്റു സഹായങ്ങള്‍ വേറെയും. പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെത്. എന്നാല്‍ തോമസ് ഐസക്കിന്റെ പ്രശ്നം വേറെയാണ്. അദ്ദേഹത്തിന് പാക്കേജൊന്നും വേണ്ട. പണം നേരിട്ട് കേരളത്തിന് കൊടുക്കണം. അത് അദ്ദേഹം ചെലവഴിച്ചുകൊള്ളാമെന്നാണ് പറയുന്നത്. അര്‍ഹതപ്പെട്ടവന്റെ പക്കല്‍ നേരിട്ട് സഹായമെത്തുന്ന സംവിധാനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെത്. തോമസ് ഐസക്കിന് പണം ചെലവഴിക്കാനുള്ള അവസരം നല്കിയാല് എന്തു സംഭവിക്കുമെന്ന് പ്രളയകാലത്ത് നമ്മള് കണ്ടതാണ്. ദുരിതാശ്വാസത്തിനു ലഭിച്ച പണം പോലും സിപിഎം നേതാക്കള്‍ വെട്ടിച്ചു. ഓഖി ദുരിതത്തില്പ്പെട്ടവരെയും പ്രളയത്തില്‍ പെട്ടവരെയും സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ പണം വകമാറ്റി ചെലവഴിച്ചു. അര്ഹതപ്പെട്ടവര്ക്കാര്ക്കും സഹായം ലഭിച്ചില്ല. പണം ധൂര്‍ത്തടിച്ചതും അഴിമതികാട്ടിയതുമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഇഷ്ടക്കാര്‍ക്കെല്ലാം കാബിനറ്റ് പദവി നല്കി വിവിധ തസ്തികകളില്‍ നിയമിച്ചും ഹെലികോപ്ടര്‍ അടക്കം ആഡംബരവാഹനങ്ങള്‍ വാങ്ങിയും നിയന്ത്രണങ്ങളില്ലാതെ അമിതച്ചെലവു നടത്തിയും ഖജനാവ് ധൂര്‍ത്തടിച്ചു. ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ പറയുന്നവരാണിതെല്ലാം ചെയ്യുന്നത്.
പ്രളയകാലത്തെ പോലെ ഇത്തവണയും സാലറി ചലഞ്ചിന് ആഹ്വാനമുണ്ട്?
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം മാസവരുമാനക്കാരായതുകൊണ്ട് ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ വാദം. മാസവരുമാനക്കാര്ക്കുള്പ്പെടെ ശമ്പളം കിട്ടുന്നതിനാലാണ് ദിവസവരുമാനക്കാരായവര്ക്കും വരുമാനം ഉണ്ടാകുന്നത്. ഒരു മാസം വരുമാനമില്ലാതാകുമ്പോള്‍ നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബങ്ങളാണ് പ്രതിസന്ധിയാലാകുന്നത്. നാട്ടിലാകെ വലിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും. കോവിഡ് പ്രതിസന്ധിയെക്കാള്‍ രൂക്ഷമാകും അവസ്ഥ. നി
ര്‍ബന്ധിതമായി ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ല. അത് പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുമുണ്ട്. തന്നില്ലെങ്കില്‍ പലതും ചെയ്തുകളയുമെന്ന ഭീഷണിയാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. കഴിവും മനസ്സുമുള്ളവര്‍ നല്കട്ടെ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നികുതി കുടിശിക പിരിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണാവശ്യം. ധൂര്‍ത്തും അഴിമതിയും അവസാനിപ്പിക്കുകയും വേണം.
കര്‍ണ്ണാടക അതിര്‍ത്തി അടച്ചതാണല്ലോ പുതിയ വിവാദം
കര്‍ണ്ണാടക അതിര്‍ത്തി അടച്ചത് രോഗഭീതിയുള്ളതിനാലാണ്. എല്ലാ സംസ്ഥാനങ്ങളും അതിര്‍ത്തികളടച്ചു. ചരക്ക് നീക്കത്തിന് തടസ്സമൊന്നുമില്ല. എന്നാല്‍ ചികിത്സ കിട്ടാതെ ആരുടെയും ജീവന് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകരുത്. കാസര്‍കോട്ട് കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടായപ്പോഴാണ് കര്‍ണ്ണാടകം കര്‍ശന നിലപാട് സ്വീകരിച്ചത്. കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്തു തന്നെ കര്‍ണ്ണാടകം അവിടത്തെ ആശുപത്രികളിലേക്ക് ആരും വരരുതെന്ന് നി
ര്‍ദ്ദേശിച്ചിരുന്നു. അതിനനുസരിച്ച് കാസര്‍കോട്ട് മതിയായ സൗകര്യങ്ങള്‍ നമ്മള് ഒരുക്കണമായിരുന്നു. അതുണ്ടായില്ല. കേരളത്തില്‍ രണ്ട് മുന്നണികള്‍ കാലങ്ങളായി മാറി മാറി ഭരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ ഒരു നല്ല ആശുപത്രി പോലും സ്ഥാപിക്കാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞില്ല. സിപിഎമ്മുകാരനായ എംപി എത്രയോകാലം അവിടെ നിന്നുണ്ടായി. കാസര്‍കോട്ട് അദ്ദേഹത്തിന്റെ സംഭാവനയായി ഒരു വികസനവും ഉണ്ടായില്ല. നല്ല ആശുപത്രിപോലും ഒരുക്കാത്തവരാണിപ്പോള് വിമര്‍ശനവുമായി വരുന്നത്. കാസര്‍കോട് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. എംആര്‍ഐ സ്കാന്‍ എടുക്കാനോ സിടി സ്കാന്‍ എടുക്കാനോ സംവിധാനമില്ല. കാസര്‍കോടിനെ എന്തിന് ഇത്തരത്തില്‍ അവഗണിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
മംഗലാപുരത്തേക്ക് ആമ്പുലന്‍സുകള്‍ കടത്തിവിടാത്ത സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. രമ്യമായി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയത്തെയാണ് കോടതി കയറ്റിയത്. ബാംഗ്ലൂരടക്കം നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ വിവാദം അവരെ ബാധിക്കാതെ നോക്കണം. കോയമ്പത്തൂരിലെ ആശുപത്രികളിലും കേരളത്തില്‍ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ കര്‍ണ്ണാടകയില്‍ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച് സംസ്ഥാനം രാഷ്ട്രീയ വിവാദമാക്കി. ബിജെപിയുടെ സംസ്ഥാന ഘടകവും കര്‍ണ്ണാടക സര്‍ക്കാരിനോട് പ്രശ്നപരിഹാരത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സദാനന്ദഗൗഡയുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കോടതി ഇടപെടലും ഉണ്ടായല്ലോ.
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. വൈറസിന് രാഷ്ട്രീയമില്ല. സിപിഎമ്മുകാരെയും ബിജെപിക്കാരെയും അത് ബാധിക്കും. പ്രതിരോധപ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയം കലര്‍ത്താതിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: