വിളപ്പിൽ: നിശബ്ദതയുടെ ലോകത്താണ് അവർ. ഒന്നും കേൾക്കില്ല, പറയില്ല. പക്ഷേ, ഇന്നലെ അവർ കൈകൊട്ടി, പാത്രങ്ങൾ കൂട്ടിമുട്ടിച്ച് സ്വന്തം വീടുകൾ ശബ്ദമുഖരിതമാക്കി. രാജ്യത്ത് പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന മഹാവ്യാധിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമായി.
പെരുകാവ് പുതുവീട്ടുമേലെ വാസന്തി ഭവനിൽ റിട്ട. കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം ജീവനക്കാരൻ ശ്രീധരൻ നാടാരുടേയും സുഭദ്രയുടേയും നാല് പെൺമക്കളിൽ മൂന്നുപേരും മൂകരും ബദിരരും. ഇവരുടെ ഭർത്താക്കൻമാരും ഒരു കൊച്ചുമകനും ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴുപേരും കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്തവർ. മൂന്ന് പെൺമക്കളും കുടുംബസമേതം താമസം മൂന്നു വീടുകളിൽ. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ആദരമറിയിക്കാൻ നാടൊരുങ്ങിയപ്പോൾ ഒപ്പം കൂടുകയായിരന്നു അവരും.
ശ്രീധരന്റെ മൂത്ത മകൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന വാസന്തി, ഭർത്താവ് ട്രഷറി ജീവനക്കാരൻ ജയകുമാർ, രണ്ടാമത്തെ മകൾ സെക്രട്ടേറിയറ്റ് ജീവനക്കാരി ലത, ഭർത്താവ് ആക്കുളം എയർഫോഴ്സ്സ്സ് ഓഫീസിൽ സഫായി വാലയായി ജോലി നോക്കുന്ന പ്രേം കുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ ജോലി നോക്കുന്ന മൂന്നാമത്തവൾ പ്രഭ, ഭർത്താവ് അനിൽകുമാർ എന്നിവരുടെ കുടുംബമാണ് ഇന്നലെ വൈകിട്ട് 5 മുതൽ അഞ്ച് മിനിട്ട് പ്രധാനമന്ത്രിയുടെ ആഹ്വാനം നെഞ്ചിലേറ്റി കൈത്താളം മുഴക്കിയത്.
ചിത്രം: ശ്രീധരൻ നാടാരുടെ മകൾ പ്രഭയും ഭർത്താവ് അനിൽകുമാറും മക്കളും ചേർന്ന് കൈകൊട്ടിയും, പാത്രങ്ങളിൽ തട്ടിയും ആദരമറിയിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: