കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ കാസര്‍കോട് ജില്ലയും സാമൂഹ്യവ്യാപന ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ ഞായറാഴ്ച മാത്രം ഏഴ് പേരാണ് രോഗബാധിതരായത്. സമൂഹഅടുക്കളയില്‍ ജോലി ചെയ്തിരുന്നവര്‍ക്കും ലാബ് ടെക്നീഷ്യന്മാരായ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന മീഞ്ചയിലെ 44, മഞ്ചേശ്വരത്തെ 47 വയസ്സുള്ള രണ്ടുപേര്‍, ഹോസങ്കടിയിലെ സ്വകാര്യ ലാബ് ടെക്നീഷ്യന്മാരായ 21 വയസുള്ള മഞ്ചേശ്വരം സ്വദേശിനി, 21 വയസുള്ള വോര്‍ക്കാടി സ്വദേശിനി, 26 വയസുള്ള പൈവളിഗെ സ്വദേശിനി, വൊര്‍ക്കാടിയിലെ 13 വയസ്സുകാരന്, എറണാകുളത്ത് നിന്ന് ടാക്സി കാറിലെത്തിയ കുമ്പളയിലെ 24 വയസുകാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
മംഗളൂരുവിലേക്ക് ദിവസവും കാറില്‍ പോയിവരുന്ന ദമ്പതികള്‍ ഉള്‍പ്പെടെ മുന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം പിടിപെട്ടിരുന്നു. ഇവരുടെ സഹോദരപുത്രനാണ് രോഗം ബാധിച്ച 13 വയസുകാരന്. മഞ്ചേശ്വരത്തെ 22 വയസുകാരന്, മുളിയാറിലെ 35, 30 വയസ്സുള്ള സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടത്. മഞ്ചേശ്വരം സ്വദേശി ബൈക്കിലും മറ്റു രണ്ടുപേര്‍ പച്ചക്കറി കയറ്റുന്ന പിക്ക് അപ്പ് വാനിലുമാണ് യാത്ര ചെയ്തത്. ഇതോടെ നിത്യവും മംഗളൂരുവില്‍ പോയിവരുന്നവരില്‍ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. രണ്ടിടത്തായി സമൂഹ അടുക്കളയില്‍ പണിയെടുത്ത സ്ത്രീകള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമായിട്ടില്ല. ഹൊസങ്കടിയിലെ ലാബില്‍ മംഗളൂരു സ്വദേശി ജോലിയെടുക്കുന്നുണ്ടെന്ന പ്രാഥമികവിവരം ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നാകാം മൂന്ന് യുവതികള്‍ക്കും രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതോടെ മൂന്നാംഘട്ട സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 19 ആയി.
അജാനൂരിലെ 64 വയസുകാരനും പള്ളിക്കരയിലെ 64 വയസുകാരനും കഴിഞ്ഞ മാസം രണ്ടാം വാരത്തിലും മറ്റുള്ളവര്‍ അവസാനവാരത്തിലുമാണ് നാട്ടിലെത്തിയത്. ക്വാറന്റൈനില്‍ 14 ദിവസമായാല്‍ അവരുടെ പേര് നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കുന്നുണ്ട്. അതിനാല്‍, ജാഗ്രതാസമിതിക്കാരും ആരോഗ്യവകുപ്പുദ്യോഗസ്ഥരും പിന്നീട് ഇവരുടെ നീക്കങ്ങള്‍ അത്രകണ്ട് ശ്രദ്ധിക്കുന്നില്ല. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയവരാണ്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗബാധിതരുടെ കണക്കെടുത്താല്‍ അമ്പതിലേറെപ്പേര്‍ ക്വാറന്റൈന് കാലയളവും കഴിഞ്ഞ് പത്തും പതിനഞ്ചും ദിവസം പിന്നിട്ടവരാണ്.
കോഴിക്കോട് രോഗം സ്ഥിരീകരിച്ച വെള്ളയിലെ ഫഌറ്റിലെ താമസക്കാര്‍ ജൂണ്‍ 13ന് രാവിലെ എട്ടു മണിക്കും രാത്രി 10 മണിക്കും ഇടയില്‍ കാസര്‍കോട് ജില്ലയിലെ ചിലയിടങ്ങളും സന്ദര്‍ശിച്ചതായി വ്യക്തമായി. ടൂറിസ്റ്റ് ബസ്സിലാണ് ഇവര്‍ യാത്ര ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: