തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ അഞ്ചു വര്‍ഷത്തെ ഭരണത്തിന് ശേഷം മേയറും കൗണ്‍സിലറുമാരും വിടവാങ്ങി. നന്ദി പറഞ്ഞും വീണ്ടും മത്സരിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് അംഗങ്ങള്‍ വിടവാങ്ങിയത്. ഇന്ന് നിലവിലെ തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ കാലാവധി തീരാനിരിക്കെ എലൈറ്റ് ഹോട്ടലില്‍ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ ഒത്തുകൂടി സൗഹൃദം പങ്കിട്ട് വിടപറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയതിനിടെയാണ് അവസാനമായി എല്ലാവരും ഒത്തു കൂടിയത്. നിലവിലെ കൗണ്‍സിലിലെ ആരൊക്കെ അടുത്ത കൗണ്‍സിലില്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല.
ചിലര്‍ സീറ്റ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും ജയിച്ച് ആരൊക്കെ എത്തുമെന്നും അറിയില്ല. മേയറും, പ്രതിപക്ഷ നേതാവും, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍മാരും, കൗണ്‍സിലര്‍മാരുമെല്ലാം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ഭരണപക്ഷത്ത് നിന്ന് മേയര്‍ അജിത ജയരാജന്, ഡെപ്യൂട്ടി മേയര്‍ റാഫി പി.ജോസ്, ഡി.പി.സി അംഗം വര്‍ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍ അജിത വിജയന്, മുന്‍ ഡെപ്യുട്ടി മേയര്‍ ബീന മുരളി, എം.എല്‍ റോസി തുടങ്ങിവരും എത്തിയിരുന്നു.
ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ് സമ്പൂര്‍ണ്ണ, കെ. മഹേഷ്, പൂര്‍ണ്ണിമ സുരേഷ്, ഐ.ലളിതാംബിക, വി. രാവുണ്ണി തുടങ്ങി ബിജെപിയുടെ മുഴുവന്‍ കൗണ്‍സിലര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ എതാനും കൗണ്‍സിലുകളില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധം അറിയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇന്നലെ എത്തി അനുഭവങ്ങള്‍ പങ്കുവച്ചു. രാജന് പല്ലന്, ജോണ്‍ ഡാനിയേല്‍, എ. പ്രസാദ്, സുബി ബാബു എന്നിവരെല്ലാം എത്തിയപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ എം.കെ മുകുന്ദന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. എം.പി ശ്രീനിവാസന്, വി.ആര് സുകുമാരന്‍ എന്നിവരും ഫോട്ടോ സെക്ഷനില്‍ എത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: