തൃശൂര്‍: ഗുണ്ടകളുടെ ചേരിപ്പോര് ജില്ലയില്‍ വീണ്ടും സജീവമാകുന്നു. മുണ്ടൂര്‍ അവണൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നതോടെ കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം പിടിമുറുക്കുകയാണ്. ഗുണ്ടാ ആക്രമണത്തില്‍ വരടിയം സ്വദേശി സിജോ (35) ആണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പോലീസ് നല്കുന്ന സൂചന.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് സിജോയുടെ കൊലപാതകത്തോടെ വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്. എതിര്‍ചേരിയിലുള്ളവരെ നിരീക്ഷിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയെന്ന രീതിയാണ് മാഫിയാ സംഘങ്ങള്‍ ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണക്കടത്തും മയക്കുമരുന്ന് കച്ചവടവും തുടങ്ങിയവയുമായി ജില്ലയില്‍ ഗുണ്ടാസംഘങ്ങള്‍ നിലവില്‍ സജീവമാണ്. മുണ്ടര് പഞ്ഞന്മൂലയില് രണ്ടു യുവാക്കളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിജോ. രണ്ടു വാഹനങ്ങളിലായെത്തിയ യുവാക്കളെ സിജോ ഉള്‍പ്പെട്ട സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019 ഏപ്രില്‍ 24നായിരുന്നു സംഭവം.
ആക്രമണത്തില്‍ നാലു പേര്‍ക്ക് വെട്ടേറ്റെങ്കിലും മുണ്ടൂര്‍ മൈലാംകുളം കൂരിയാല്‍ സ്വദേശി ശ്യാം (24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാമിനും സംഘത്തിനും നേരെ മുമ്പ് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നെങ്കിലും അന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടൂര്‍-അവണൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ സജീവമാണ്. ക്വട്ടേഷന്‍ സംഘങ്ങളായും ഇവര്‍ പ്രവര്‍ത്തിക്കാറുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് കൂറു മാറുന്നവരെ എതിര്‍സംഘം ആക്രമിക്കാറാണ് പതിവ്.
ചെറിയ രീതിയില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടക്കാറുണ്ടെങ്കിലും അടുപ്പിച്ച് ഗുണ്ടാകൊലപാതകങ്ങള് ഉണ്ടായത് പോലീസിനും തലവേദനയായി. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ വീണ്ടും ഗുണ്ടാസംഘങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി കണക്കുകള്‍ തീര്‍ക്കുന്നത്. കഴിഞ്ഞ ദിവസം അന്തിക്കാട് പെരിങ്ങോട്ടുകര താന്ന്യത്ത് ആദര്‍ശ് എന്ന യുവാവിനെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടാവുന്നത്. താന്ന്യത്തെ കൊലക്കേസില്‍ ഒമ്പത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പല്ലിനു പകരം പല്ലെന്ന പ്രതികാര മനോഭാവം സിജോയുടെ കൊലപാതകത്തോടെ ക്വട്ടേഷന്‍-മാഫിയാ സംഘങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക തുടരുമ്പോള്‍ പോലീസിന് ഇവരെ അമര്‍ച്ച ചെയ്യാനാകുന്നില്ല. കാപ്പയടക്കമുള്ള നിയമങ്ങള്‍ ചുമത്തി നിരവധി ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനാല്‍ ജില്ലയില്‍ ഗുണ്ടാപ്പകയുടെ പേരിലുള്ള കൊലപാതകങ്ങള്‍ ഒരു പരിധിവരെ നിലച്ചതായിരുന്നു. എന്നാല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ലോബി സജീവമായതോടെ ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കി. താന്ന്യത്ത് ആദര്‍ശ് കൊലക്കേസിലെ പ്രതികള്‍ അറസ്റ്റിലായതിനു തൊട്ടു പിറകേ ജില്ലയിലുണ്ടായ അടുത്ത ഗുണ്ടാ കൊലപാതകം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: