തൃശൂര്‍: ഒന്നര മാസം മുന്‍പ് ചാലക്കുടി പൂലാനിയില്‍ യുവാവിനെ വടിവാളുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര് പിടിയില്‍. മലയാറ്റൂര്‍ നീലിശ്വരം ഈറ്റക്കടവ് സ്വദേശി ഉമ്മത്തറ വീട്ടില്‍ ഷാരോണ്‍ ജോസഫ് (23) അയ്യംപുഴ നടുവട്ടം ചാത്തക്കുളം സ്വദേശി മുണ്ടാടന്‍ വീട്ടില്‍ പൊന്നു എന്നറിയപ്പെടുന്ന എബിന് ബേബി (21) എന്നിവരെയാണ് പിടികൂടിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. സുഹൃത്തുക്കളായ അതുലും മൂഞ്ഞേലി സ്വദേശി സിജോയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് സംഭവത്തിനു പിന്നില്‍. സിജോയും അതുലും ഫോണിലൂടെ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് അതുലിനെ കാണാന്‍ പൂലാനിയിലെത്തിയ സിജോയെ കയ്യില്‍ കരുതിയ വടിവാളുകൊണ്ട് ശരീരമാകെ വെട്ടി ഗുരുതരപരിക്കേല്പ്പിക്കുകയുമായിരുന്നു. വെട്ടിയ ശേഷം അതുല്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില്‍ പോവുകയുമായിരുന്നു.
മുമ്പ് പിടിയിലായ അതുല്‍ ചാലക്കുടി, കൊരട്ടി, അങ്കമാലി, അയ്യംപുഴ, കാലടി സ്റ്റേഷനുകളില്‍ നിരവധി കേസുകളിലും ആന്റോ അയ്യംപുഴ , അങ്കമാലി സ്റ്റേഷനുകളിലെ വിവിധ കേസുകളിലും, എബി അയ്യംപുഴ, അങ്കമാലി, തൃശൂര്‍, പട്ടിക്കാട് സ്റ്റേഷനുകളിലെയും കേസുകളില്പ്രതികളാണ്. ഇരുവരെയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. ഇരുവരുടേയും സംഘത്തില്‍പ്പെട്ട എല്ലാവരുടേയും വിവരങ്ങള്‍ ശേഖരിച്ച് വെട്ടു കേസില്‍ ഇവര്‍ക്കുള്ള പങ്കും ഇവരുടെ ലഹരി മാഫിയാ – ക്രിമിനല്‍ ബന്ധങ്ങളും മറ്റും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: