തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂരിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1), 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്
ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു.
നേരത്തെ ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമായതിനാലാണ് അറസ്റ്റ് നടപടികള്‍ വൈകിയത്.
ഇയാള്‍ക്കുണ്ടായിരുന്ന പിഎച്ച്ഡി വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്സിറ്റി എന്നൊരു സര്‍വകലാശാലയുടെ പിഎച്ച്ഡി ആയിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. ഇങ്ങനെ ഒരു യൂണിവേഴ്സിറ്റി ഇല്ല
നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്കിയ പരാതിയിലും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറും. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് പി.നായരും പ്രത്യേകം പ്രത്യേകം നല്കിയ പരാതികളില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: