തൃശൂര്‍: സ്വരാജ് റൗണ്ടുള്‍പ്പെടെ നഗരത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത. സ്വരാജ് റൗണ്ടിലേക്ക് ഇന്നലെയും സ്വകാര്യ ബസുകളെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കെഎസ്ആര്‍ടിസി ബസുകളും ഓട്ടോറിക്ഷകളും സഗരത്തില്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുമ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമാണ് വിലക്ക്. നഗരഹൃദയത്തിലേക്ക് സ്വകാര്യ ബസുകള്ക്ക്പ്രവേശനാനുമതിയില്ലാത്തതിനാല് യാത്രക്കാര്‍ക്ക് വലിയ ദുരിതമാണുണ്ടാകുന്നത്.
കണ്ടെയ്മെന്റ് സോണായ പള്ളിക്കുളം ഡിവിഷനിലാണോ, കൊക്കാല ഡിവിഷനിലാണോ ശക്തന് ബസ് സ്റ്റാന്‍ഡ് എന്നത് സംബന്ധിച്ച് ആശയകുഴപ്പവും തുടരുന്നുണ്ട്. പള്ളിക്കുളം ഡിവിഷനിലാണെന്ന് സംശയം നിലനില്‍ക്കുന്നതിനാല്‍ ബസുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വടക്കേ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കാന്‍ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ്, പെന്‍ഷന്‍മൂല വഴി മണ്ണൂത്തി ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ക്ക് മാത്രമാണ് ഇവിടേക്ക് അനുമതി.
ഒല്ലൂര്‍ മേഖലയില്‍ നിന്നു വരുന്ന ബസുകള്‍ക്ക് കുരിയച്ചിറയിലും കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവ കൂര്‍ക്കഞ്ചേരിയിലും കുന്നുകുളം, ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പടിഞ്ഞാറേക്കോട്ടയിലും പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നു വരുന്നവ കിഴക്കക്കോട്ടയിലും നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയുമാണ് ചെയ്യുന്നത്. ഇതുമൂലം കിലോമീറ്ററുകള്‍ നടന്ന് നഗരത്തിലേക്ക് എത്തേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. വിവിധ റൂട്ടുകളില്‍ നിന്നു വരുന്ന ബസ് തൊഴിലാളികള്‍ക്കോ, ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കോ ബസുകള്‍ എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയില്ല.
സ്റ്റാന്റുകളിലേക്കോ, റൗണ്ടിലേക്കോ കയറാമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആര്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ ബസ് ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. കോര്‍പ്പറേഷനിലെ കൊക്കാലെ, തേക്കിന്‍കാട്, പാട്ടുരായ്ക്കല്‍ ഡിവിഷണുകള്‍ കണ്ടെയ്മെന്റ് സോണല്ലാതായതോടെ ബസുകള്‍ റൗണ്ടിലേക്ക് കയറാന്‍ കഴിയുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും വ്യക്തത വരുത്താന്‍ പോലീസോ, ജില്ലാ ഭരണകൂടമോ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: