മുംബൈ: കഴിഞ്ഞ ദിവസം ഇടിക്കൂട്ടില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച റസ്സലിങ് സൂപ്പര്‍ സ്റ്റാര്‍ അണ്ടര്‍ടേക്കറിന് ആദരവുമായി കായിക ലോകം. മുപ്പത് വര്‍ഷത്തെ കരിയര്‍ ഐതിഹാസികമായിരുന്നെന്നും ഇടിക്കൂട്ടില്‍ ഒരുതലമുറയുടെ അവസാനമാണെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മറ്റു താരങ്ങളെ അപേക്ഷിച്ച് ആരാധകരെ ആകര്‍ഷിക്കുന്ന ശരീരഭാഷ ഇല്ലായിരുന്നിട്ടും ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പുകളില്‍ സൂപ്പര്‍താരമായിരുന്നു അണ്ടര്‍ടേക്കര്‍.
ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അവസാന മത്സരത്തിനിറങ്ങുകയാണെന്നും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നും അമേരിക്കന്‍ താരമായ അണ്ടര്‍ടേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മാര്‍ക് ക്യാലവേ എന്നാണ് അണ്ടര്‍ടേക്കറുടെ എതാര്‍ത്ഥ പേര്. ‘ദ ഡെഡ് മാന്‍’ എന്ന ഇരട്ടപ്പേരില്‍ റസ്സലിങ് ലോകത്ത് അറിയപ്പെടുന്ന അണ്ടര്‍ടേക്കര്‍ സ്വന്തമാക്കാത്ത ചാമ്പ്യന്ഷിപ്പുകളോ ഹെവിവെയ്റ്റ് ബെല്‍റ്റുകളോ വിരളമാണ്. സഹതാരവും സഹോദരനുമായ കെയ്നുമായി വഴക്കുണ്ടാകുകയും പിന്നീട് അണ്ടര്‍ടേക്കര്‍ മരിച്ചെന്നുമുള്ള കഥകള്‍ റസ്സലിങ് ലോകത്ത് സുപരിചിതമാണ്. ദിവസങ്ങള്‍ക്ക് ശേഷം കല്ലറയില്‍ നിന്നും ഉയര്ത്തെഴുന്നേല്ക്കുകയും ഇടിക്കൂട്ടിലേക്ക് മണിമുഴങ്ങുന്ന ശബ്ദത്തോടെ കടന്നുവരികയും ചെയ്യുന്ന താരത്തിന്റെ ശൈലി ആകര്‍ഷണീയമായിരുന്നു. പല തവണ അണ്ടര്‍ടേക്കര്‍ വിരമിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത്തവണ താരം നേരിട്ട് വിരമിക്കല്‍ മത്സരം കളിച്ച് കളമൊഴിയുകയാണ്.
അണ്ടര്‍ടേക്കറിന് ആശംസ നേര്‍ന്ന് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി. മുപ്പത് വര്‍ഷം തങ്ങള്‍ക്ക് തന്നതില്‍ നന്ദിയെന്നും മുന്നോട്ടുള്ള ജീവിതം സുന്ദരമാകട്ടെയെന്നും മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ കുറിച്ചു. മുംബൈ നായകന് രോഹിത് ശര്‍മ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പുമായി നില്ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ആശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: