ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച ഡൊമിനക് തീമിന് ഒടുവില്‍ സ്വപ്ന സാഫല്യം. യുഎസ് ഓപ്പണില്‍ പുത്തന്‍ ചരിത്രമെഴുതി ഈ ഓസ്ട്രിയന്‍ താരം കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. കലാശപ്പോരില്‍ അലക്സാണ്ടര്‍ സ്വരേവിനെ പൊരുതിവീഴ്ത്തി- രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്. സ്കോര്‍: 2-6, 4-6, 6-4, 6-3, 7-6 (6).
എഴുത്തിയൊന്ന് വര്‍ഷത്തിനുശേഷം ഫൈനലില്‍ ആദ്യ രണ്ട് സെറ്റ് നഷ്ടമായതിനുശേഷം വിജയത്തിലേക്ക് പൊരുതക്കയറുന്ന ആദ്യ താരമാണ് ഡൊനിമിക് തീം. 1949 ലെ ഫൈനലില്‍ പാഞ്ചോ ഗോണ്‍സാലസ് ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ടശേഷം ശക്തമായ തിരിച്ചുവരവിലൂടെ കിരീടം നേടിയിരുന്നു.
ആളൊഴിഞ്ഞ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ഫൈനലിന്റെ തുടക്കത്തില്‍ സ്വരേവാണ് തകര്‍ത്തുകളിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ രണ്ട് സെറ്റും പോക്കറ്റിലാക്കി മൂന്നാം സെറ്റില്‍ 2-1 ന് മുന്നിലും എത്തി. എന്നാല്‍ കൈവിട്ടുപോയെന്ന് കരുതിയ മത്സരത്തിലേക്ക് ശക്തമായ പോരാട്ടത്തിലൂടെ തീം തിരിച്ചുവന്നു. നാല് മണിക്കൂര്‍ രണ്ട് മിനിറ്റു നീണ്ട മാരത്തണ്‍ മത്സരത്തിനൊടുവില്‍ തീം വിജയം സ്വന്തമാക്കി.
രണ്ടാം സീഡായ തീം ഇത് നാലാം തവണയാണ് ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കുന്നത്. ആദ്യ മുന്ന് ഫൈനലുകളിലും തോല്‍ക്കാനായിരുന്നു വിധി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിന് കീഴടങ്ങി. ഒരു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചിനോടും അടിയറവ് പറഞ്ഞു. ജര്‍മന്‍ താരവും അഞ്ചാം സീഡുമായ അലക്സാണ്ടര്‍ സ്വരേവ് ഇത് ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: