നമുക്കേവര്‍ക്കും സുപരിചിതമായിട്ടുള്ളത് സാമാന്യതത്വങ്ങളില്‍ നിന്ന് പ്രത്യേക വിവരങ്ങളിലേക്ക് ഇറങ്ങിവരുന്ന നിഗമനങ്ങളുടെ യുക്തിയാണ്. വിപരീതദിശയില്‍, പ്രത്യേകവിവരങ്ങളില്‍ നിന്ന് സാമാന്യതത്വത്തിലേക്ക് പറന്നുയരുന്ന ആഗമയുക്തിയുമുണ്ട്.
പാശ്ചാത്യ ഗണിതഭൗതികശാസ്ത്രങ്ങളില്‍ പോലും അവയുടെ അപര്യാപ്തത ഇന്ന് അവര്‍ക്ക് അവിടെ ബോധ്യമാവാന്‍ തുടങ്ങിയിരിക്കുന്നു.
സംസാരസാഗരത്തെ നീന്തിക്കടക്കാന്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ പൂര്‍വികര്‍ ഉണ്ടാക്കി തെറ്റുകുറ്റങ്ങള്‍ തീര്‍ത്തെടുത്തതാണ് അദൈ്വതിയുടെ വിവര്‍ത്തവാദത്തിന്റെ യുക്തി.
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ഉണ്ടെന്നു പറയപ്പെടുന്ന വിവരസാങ്കേതകവിദ്യക്കാരാരുംതന്നെ വിവര്‍ത്തയുക്തിയിലേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തതായി ഈയുള്ളവന് അറിയില്ല.
പാശ്ചാത്യര്‍ പ്രമേയയുക്തിയിലേക്കും യാന്ത്രികബുദ്ധിയിലേക്കും പ്രവേശിക്കാന്‍ തുടങ്ങുമ്പോഴും ഇവിടെ മിണ്ടാട്ടമില്ല. പാശ്ചാത്യര്‍ക്കുവേണ്ടി കൂലിപ്പണി ചെയ്യാനെ ഇവിടെ ആളുള്ളൂ. പാശ്ചാത്യരെ വാഴ്ത്തുവാനേ ഇവിടെ ആളുള്ളൂ. നമ്മുടെ പാരമ്പര്യം വേണ്ട, മുന്നോട്ടു കൊണ്ടുപോകുകയും വേണ്ട, പ്രചരിപ്പിക്കുകപോലും വേണ്ട. നാം പ്രാകൃതരാണല്ലോ!
പാശ്ചാത്യരാകട്ടെ, പതിവുപോലെ, സങ്കീര്‍ണ സാങ്കേതികതകളിലും പ്രയോഗങ്ങളിലും കുടുങ്ങി, വിഷയ(പ്രകൃതി)-വിഷയീ(ചൈതന്യ)ഭേദമറിയാതെ അവിവേകക്കടലില്‍ നീന്തിത്തുടിച്ചുകൊണ്ടുമിരിക്കുന്നു.
പുരാതന ഭാരതത്തിലെ പ്രമുഖ ദര്‍ശനങ്ങളായ സാംഖ്യത്തിന്റെയും ന്യായത്തിന്റെയും അടിത്തറകള്‍ സമന്വയിച്ചുണ്ടായതാണ് അദൈ്വതദര്‍ശനം. സാംഖ്യന്റെ ഒരേയൊരു പ്രകൃതി കാലത്തില്‍ മാറിക്കൊണ്ടേയിരിക്കുന്നു. സൃഷ്ടിയോ സംഹാരമോ ഇല്ല. വ്യക്തിചൈതന്യങ്ങള്‍ (പുരുഷന്മാര്) പ്രകൃതിയെ മാറ്റിനിര്‍ത്തിക്കൊണ്ട് മാറ്റമില്ലാതെ എന്നെന്നും തനതായി നിലനില്‍ക്കേണ്ടവരുമാകുന്നു.
ന്യായത്തില്‍ എല്ലാം പുതുതായി ഉണ്ടായും നശിച്ചും കൊണ്ടിരിക്കുന്നു. എല്ലാറ്റിനും ആരംഭവും അവസാനവും ഉണ്ട്. മറ്റു മാറ്റങ്ങളില്ല.
അദൈ്വതത്തില്‍ ഗുണഭേദരഹിതമായ ഏകസദ്വസ്തു (ബ്രഹ്മം) ആരംഭമോ അവസാനമോ ഇല്ലാതെ നിലനില്ക്കുന്നു. അതിന്റെ വിവര്‍ത്തങ്ങള്‍ (കോപ്പികള്‍/പകര്‍പ്പുകള്‍) ഉണ്ടായും നശിച്ചും, വീണ്ടും വീണ്ടും ഉണ്ടായും നശിച്ചുമിരിക്കുന്നു. ഉത്പത്തിനാശങ്ങള്‍ കോപ്പികള്‍ക്കു മാത്രമാണ്.
അദൈ്വതിക്ക് നിരപേക്ഷമായോ ആപേക്ഷികമായോ കാലമില്ല. വിവര്‍ത്തങ്ങള്‍ വന്നും പോയുമിരിക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നല്‍ മാത്രമാണ് കാലബോധം.
‘കാലമാണോ മാറ്റാണോ ആദ്യം ഉണ്ടായത്?’ എന്ന ചോദ്യത്തില്‍ നിന്ന് അദൈ്വതം സാംഖ്യത്തെ രക്ഷിക്കുന്നു. കാലം എന്ന മിഥ്യാബോധമുണ്ടായശേഷം വേണമെങ്കില്‍ സാംഖ്യന്റെ മാറ്റങ്ങളായി കാണുകയും ചെയ്യാം. കാലം ഉപാധിയാക്കി കണക്കുകള്‍ കൂട്ടുകയുമാവാം.
പക്ഷേ, അപ്പോഴും എല്ലാം കാലത്തില്‍ കണ്ടുശീലിച്ചവര്‍ക്ക് കാലം ഉള്ളതെന്നും വിവര്‍ത്തത്തെ മാറ്റമെന്നും തോന്നും.ടിവി സ്ക്രീനില്‍ മിന്നലുകള്‍ ചലച്ചിത്രമെന്നു തോന്നിക്കും പോലെ. അദൈ്വതി ബ്രഹ്മവിവര്‍ത്തങ്ങളെ ബ്രഹ്മമായാണ് കാണേണ്ടത്. കയറില്‍ പാമ്പിനെയല്ല, പാമ്പില്‍ കയറിനെയാണ് കാണേണ്ടത്. അദൈ്വതിക്ക് പരമാര്‍ഥം മാത്രമല്ല, യാഥാര്‍ഥ്യവുമുണ്ട്.
കയറില്‍ (ബ്രഹ്മത്തില്‍) നമുക്ക് പാമ്പിനെ മാത്രമല്ല, ഏത് അനുഭവത്തെയോ, ദ്രഷ്ടാവിനെയോ, ദൃശ്യത്തെയോ ലോകത്തെയോ ആരോപിക്കാം, ഭാവന ചെയ്യാം. ആര്‍ക്കും ഭാവന ചെയ്യാം. അദൈ്വതത്തില്‍ ബ്രഹ്മമൊഴികെ മറ്റെല്ലാറ്റിനെയും ‘പോലെ’ (ഇവ) എന്നേ പറയുന്നുള്ളു. അതു ഭ്രമമല്ല.
വ്യത്യസ്ത ദ്വന്ദങ്ങളെയും വര്‍ഗ്ഗങ്ങളെയും കൂട്ടിക്കലര്‍ത്താതിരുന്നാല്‍ മതി. അവിവേകമാണ് ഭ്രമമുണ്ടാക്കുന്നത്, വിവര്‍ത്തമല്ല. അദൈ്വതിക്ക് വേണമെങ്കില്‍ ഭ്രമത്തെ വിവര്‍ത്തം കൊണ്ട് കൈകാര്യം ചെയ്യാനുമറിയാം!
ആരോപിക്കുന്നത് ശിവപ്പെരുമാളെയാകാം, വിഷ്ണുഭഗവാനെയാകാം, കാലസര്‍പ്പത്തെയാകാം, വാസുകിയെയാകാം, സര്‍പ്പിളദേശങ്ങളെയാകാം, അനന്തനാഗത്തെയാകാം, രുദ്രാക്ഷമാലയെയാകാം, വനമാലയെയാകാം, കൂവളമാലയെയാകാം, തുളസിമാലയെയാകാം, ആനത്തോലിനെയാകാം,
പീതവസനത്തെയാകാം, ചരടായിക്കാണാം, ചരടില്‍ കോര്‍ത്ത കല്ലുമാലയായി കാണാം, ആത്മാനാത്മദ്വന്ദങ്ങളായി കാണാം, ത്രിമൂര്‍ത്തികളായി കാണാം, അവസ്ഥാത്രയങ്ങളായി കാണാം, പഞ്ചോകോശങ്ങളായി കാണാം, പതിനാലു ലോകങ്ങളായി കാണാം.
അവസാനം നമ്മുടെ ഭൗതികമോ ആദ്ധ്യാത്മികമോ ആയ അനുഭവങ്ങളുമായി ബന്ധപ്പെടുത്തണമെന്നു മാത്രം. അപ്പോള്‍ യുക്തി പുറത്തുപോകില്ല. ആകാംക്ഷ വേണ്ട. ഭാവനയെ കയറൂരിവിടാം. വിവര്‍ത്തതലങ്ങളെ സിനിമയ്ക്കുള്ളിലെ സിനിമയായിപോലും കാണാം. പണ്ഡിത പാമര ഭേദമന്യേ ആര്‍ക്കും ഭാവന ചെയ്യാം.
കടുംപിടുത്തങ്ങളില് നില്ക്കുന്ന ഇന്നത്തെ ഗണിത ഭൗതിക ശാസ്ത്രങ്ങളാണ് യുക്തിക്കു പുറത്തുചാടി പരന്നൊഴുകുന്നത്. പരീക്ഷണശാലയെയും കാല്പനിക ലോകങ്ങളെയും കൂട്ടിക്കലര്‍ത്തുന്ന ഇന്നത്തെ ഭൗതികശാസ്ത്രം പുറത്താവും. ദ്രവ്യങ്ങളും കണങ്ങളും രണ്ടല്ലെങ്കിലും ഒന്നല്ല!!
കമ്പ്യൂട്ടര്‍ ഗണിതവും യൂക്ലിഡിന്റെ ജ്യാമിതിയുമൊഴികെ മറ്റെല്ലാ ഗണിതങ്ങളും യുക്തിക്കു പുറത്താകും. ഗോഡല്‍ എന്ന പാശ്ചാത്യ താത്വികന്റെ 1930 ലെ കണ്ടെത്തലുകള്‍ പാശ്ചാത്യശാസ്ത്രം തമസ്ക്കരിച്ചുവെച്ചിരിക്കുകയാണ്.
വിവര്‍ത്തയുക്തിക്ക് ജീവിതത്തിലെയും ശാസ്ത്രങ്ങളിലെയും ഏതു സാഹചര്യങ്ങളേയും കൈകാര്യം ചെയ്യാനാകും. അഗസ്ത്യ ഭഗവാന് സപ്തസിന്ധുക്കളെ ആചമിച്ചപോലെ സംസാരസാഗരത്തെ കൈക്കുടുന്നയിലൊതുക്കാന്‍ വിവര്ത്ത യുക്തിക്കെ സാധിക്കൂ.
സൂത്രഭാഷ്യകൃതൗവന്ദേ
ഭഗവന്ദൗ പുനഃ പുനഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: