തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് വെള്ളം ഒഴുക്കി കളയണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷണ്മുഖന് അയച്ചു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവന്ന് ഒഴുക്കിവിടണമെന്നാണ് കത്തില്‍ കേരളം പ്രധാനമായും ആവശ്യപ്പെടുന്നത്.
ഷട്ടറുകള്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചു. ചാലക്കുടി ബേസിനില്‍ വെള്ളത്തിന്റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നതായും അറിയുന്നു. അതിനാല്‍ പി.എ.പി സിസ്റ്റത്തിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്റെ തീവ്രതയും ജലത്തിന്റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന് ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷണ്മുഖന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്മെന്റ് ഏരിയയില്‍ ജല നിരപ്പ് വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി മീറ്ററും 157.2 മി മീറ്ററും മഴയാണ്. ഈ സമയത്തിനുള്ളില്‍ ഏഴ് അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാദ്ധ്യത.
ആഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തിയതി ഉച്ചയ്ക്ക് രണ്ട് മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയര്‍ന്നു. വരുന്ന രണ്ടു ദിവസങ്ങള്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവില്‍ റിസര്‍വോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്സും, ടണല്‍ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്സും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: