കോഴിക്കോട്: വാട്ടര്‍ ടാങ്കില്‍ അജ്ഞാതര്‍ മാലിന്യം കലര്‍ത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി കുടിവെള്ളം കിട്ടാതെ വലയുന്നത് അന്‍പതോളം കുടുംബങ്ങള്‍. കൊങ്ങന്നൂര് കുടിവെള്ള പദ്ധതിയിലാണ് ടാര്‍ രൂപത്തിലുള്ള ഓയില്‍ വെള്ളത്തില്‍ ഒഴിച്ച നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് ജലവിതരണം നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്.
നേരത്തെ പൈപ്പ് വെള്ളത്തില്‍ എലിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെന്ന പരാതിയില്‍ ജലവിതരണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ടാങ്ക് വൃത്തിയാക്കി മേല്‍ കൂരയും സംരക്ഷണ കവചവും സ്ഥാപിച്ച് ജലവിതരണം പുനരാരംഭിച്ചു. എന്നാല്‍ വീണ്ടും എലിയുടെ അവശിഷ്ടം കണ്ടതിനാല്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ടാര്‍ രൂപത്തിലുള്ള ഓയില്‍ വെള്ളത്തില്‍ ഒഴിച്ച നിലയില്‍ കണ്ടത്.
ജലവിതരണം മുടക്കാനായി മലമുകളിലെ വിജനമായ സ്ഥലത്തുള്ള ടാങ്കില്‍ ഇടയ്ക്കിടെ മാലിന്യം നിക്ഷേപിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ജലവിതരണം മുടക്കിയ വിവരം നാട്ടുകാര്‍ പഞ്ചായത്ത് അതികൃതരെ അറിയിച്ചിട്ടും പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ല. യുഡിഎഫിലെ മുസ്ലിംലീഗ് അംഗം പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണിത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇതിനു പിന്നില്‍ രാഷ്ട്രീയ താല്പര്യമുണ്ടോ എന്നും സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
സംരക്ഷണ സംവിധാനമുള്ള ടാങ്കില്‍ മാലിന്യ വസ്തുക്കള്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജലവിതരണം പുന:സ്ഥാപിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് വാര്‍ഡ് മെമ്പര്‍ എ.എം. സരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: