കോഴിക്കോട്: മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലീഗിനെ മുന്‍നിര്‍ത്തി മുസ്ലിം വര്‍ഗീയ സംഘടനകളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിന്റെ നീക്കം. സഖ്യത്തിനെതിരെ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്പറേഷന് പ്രതിപക്ഷനേതാവുമായ അഡ്വ. പി.എം സുരേഷ്ബാബു പരസ്യമായി രംഗത്തെത്തി.
തെരഞ്ഞെടുപ്പില്‍ പ്രധാനം വിജയമാണെങ്കിലും അത് എത്തിപ്പിടിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നത് അനൗചിത്യമാണെന്ന് അഡ്വ. പി.എം. സുരേഷ് ബാബു പ്രസ്താവനയില്‍ പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന സംഘടനകള്‍ ഒരുക്കുന്ന ചതിക്കുഴിയില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പെടുന്നത് പൊതുസമൂഹം അംഗീകരിക്കില്ല.
നാല് വോട്ടിനുവേണ്ടി ഇത്തരം തീവ്ര, രാഷ്ട്രീയ സംഘടനകളുമായി കൈകോര്‍ക്കുന്നത് ചെറുക്കപ്പെടണം. യുഡിഎഫിന്റെയും ഘടകക്ഷികളുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഇത്തരം നീക്കങ്ങള്‍ വന്നതില്‍ ജനം ഉത്കണ്ഠാകുലരാണ്. ഇത്തരം സംഘടനകളുമായി ചേര്‍ന്നുള്ള വിജയത്തേക്കാള്‍ അഭികാമ്യം പരാജയമാണെന്ന് പ്രഖ്യാപിക്കാന്‍ യുഡിഎഫ് കക്ഷികള്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാവ് കൂടിയായ അഡ്വ. പി.എം. സുരേഷ്ബാബുവിന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചകളാണ് സഖ്യ സാദ്ധ്യതകളിലേക്ക് വഴി തുറന്നത്. തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്ന ചിന്തയാണ് പുതിയ സഖ്യസാദ്ധ്യതകള്ക്ക് വഴിവെച്ചത്.
ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനെതിരെ സമസ്തയും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പ്രാദേശികതലങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് പേരാമ്പ്രയിലുള്പ്പെടെ നടത്താനിരുന്ന യുഡിഎഫ്, വെല്‍ഫയര്‍ പാര്‍ട്ടി സംയുക്തയോഗം ഇതേത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാകാതെ മുഖം തിരിക്കുകയാണ് പല കോണ്‍ഗ്രസ് നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: