നെയ്യാറ്റിന്‍കര: കൊറോണ ഭീതിയില്‍ സ്ഥിതി സങ്കീര്‍ണമായ ഉദിയന്‍കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ യാതൊരുവിധ കൊവിഡ് മാനന്ധങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെങ്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കൊല്ലയില്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ഉദിയന്‍കുളങ്ങര. ഇവിടെ ചെങ്കല്‍ പഞ്ചായത്തിലെ വാര്‍ഡില്‍ മാത്രം പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും മകള്‍ക്കും അടക്കം ഒമ്പതു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
റോഡിന്റെ മറുഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊല്ലയില്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെടുന്ന ഉദിയന്‍കുളങ്ങരയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ പൂര്‍ണമായും കണ്ടെയിന്മെന്റ് സോണിലാണ്. സപ്ലൈകോ യൂണിറ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ലെതര്ഷോപ്പ് നടത്തിയിരുന്ന നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ വടക്കോട് സ്വദേശിയായ ക്ലീറ്റസ് (71) രോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചാ പുലര്‍ച്ചെ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിവന്ന നിരവധി വ്യാപാരികള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. ഭീതി നിറഞ്ഞു നില്ക്കുന്ന പ്രദേശത്താണ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനത്തില്‍ തന്നെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തത്. ഇത് രോഗവ്യാപനത്തിനു കാരണമായേക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിക്ക് പുറമെ മറ്റു പരാതികള്‍ സ്ഥാപനത്തിനെതിരെയുണ്ട്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സബ്സിഡി സാധനങ്ങള്‍ വാങ്ങുവാനായി എത്തുന്നവരോട് നോണ്‍ സബ്സിഡി സാധനങ്ങള്‍ കൂടി വാങ്ങിയാലേ സാധനങ്ങള്‍ തരുകയുള്ളൂവെന്നും ഇവിടത്തെ ജീവനക്കാര്‍ ശാഠ്യം പിടിക്കുന്നതായുള്ള പരാതികള്‍ നിരവധിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സബ്സിഡി സാധനങ്ങള്‍ വാങ്ങുവാനായി എത്തിയവരോട് കമ്പ്യൂട്ടര്‍ തകരാറിലാണെന്ന് കാട്ടി തിരിച്ചയച്ചതായും പരാതിയുണ്ട്. ഈ സപ്ലൈകോ യൂണിറ്റിനെക്കുറിച്ച് നിരവധി തവണ മുന്‍ ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് കുമാര്‍ അടക്കമുള്ള നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പരാതികള്‍ നല്‍കിയെങ്കിലും ഇന്നേവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: