ജനീവ: കൊറോണ പൊട്ടിപ്പുറപ്പെട്ട് ആറു മാസം പിന്നിടുമ്പോള്‍ ലോകത്ത് വൈറസിന്റെ പിടിയില്‍ നിന്ന് മുക്തരായവരുടെ എണ്ണം 48.5 ലക്ഷം പിന്നിട്ടു. ഇതുവരെ 90.67 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4.71 ലക്ഷം പേര് മരിച്ചു. നിലവില്‍ 37.5 ലക്ഷം പേര് ചികിത്സയിലുണ്ട്. 54,740 പേരുടെ നില ഗുരുതരമായി തുടരുന്നു.
യുഎസില്‍ സ്ഥിരീകരിക്കുന്നവരില്‍ അധികവും യുവാക്കള്‍
കൊറോണ വ്യാപനം ശക്തമായ യുഎസിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരിലധികവും യുവാക്കളെന്ന് അധികൃതര്‍. നോര്‍ത്ത് കരോലീനയില്‍ രോഗം കണ്ടെത്തുന്നതില്‍ കൂടുതല്‍ പേരും 25-49 വയസ്സിന് ഇടയിലുള്ളവരാണെന്ന് ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു.
മിസ്സിസിപ്പിയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാക്കളില്‍ രോഗം കണ്ടെത്തിയതായും ഇത് കൊറോണ ക്ലസ്റ്ററായി മാറിയതായും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച രോഗം കണ്ടെത്തിയവരിലധികവും മുപ്പത് വയസ്സിന് താഴെയുള്ളവരാണെന്ന് ടെക്സസ് ഗവര്‍ണര്‍ പറഞ്ഞു. മെമ്മോറിയല്‍ ദിനവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടുതലായി ഒത്തുചേര്ന്നതാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളോറിഡയില്‍ ഇരുപതിനും മുപ്പതിനുമിടയിലുള്ളവരിലേക്ക് വൈറസ് വ്യാപനം ഗതിമാറിയതായാണ് ശനിയാഴ്ചത്തെ വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ റോണ്‍ ഡെസാന്റിസ് പറഞ്ഞു. ഇവരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. പലര്‍ക്കും ചികിത്സ കൂടാതെ തന്നെ രോഗം ഭേദമാകുന്നുമുണ്ട്. എന്നാല്‍, ഇവര്‍ രോഗവാഹകരാകുന്നതാണ് പ്രധാനമായും നേരിടുന്ന വെല്ലുവിളി.
അതേസമയം, കൊറോണയുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ 75,000 പേരെങ്കിലും മരിക്കുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്കി. മരുന്നുകളും ആല്‍ക്കഹോളും അമിതമായി ഉപയോഗിച്ചോ, ആത്മഹത്യ ചെയ്തോ ആകുമിത്.
യുഎസ് നിലവില്‍ അഭിമുഖീകരിക്കുന്നത് രണ്ടാം വൈറസ് വരവല്ലെന്നും വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മാത്രം 25,020 പേര്‍ക്ക് യുഎസില്‍ കൊറോണ സ്ഥിരീകരിച്ചു. 250 പേര് കൂടി മരിച്ചു. ഇതോടെ ആകെ രോഗികള്‍ 23.6 ലക്ഷമായി. മരണം 1.22 ലക്ഷം കടന്നു.
ബീജിങ്ങില്‍ പത്ത് ദിവസത്തിനിടെ 236 രോഗികള്‍
ചൈനയിലെ ബീജിങ്ങില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ രൂപമെടുത്ത കൊറോണ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തിനിടെ വൈറസ് ബാധ കണ്ടെത്തിയത് 236 പേര്‍ക്ക്. ഇന്നലെയും 22 പേര്‍ക്ക് ബീജിങ്ങില്‍ രോഗം കണ്ടെത്തി. ഇന്നലെ മാത്രം 25 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയോടെ ചൈനയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ക്ക് ബീജിങ്ങിന് പുറത്തു പോകാനാകൂ.
നാല് മാസത്തിനിടെ കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി ഇറ്റലി
മാര്‍ച്ചിന് ശേഷം ആദ്യമായി ഇന്നലെ ഇറ്റലിയില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 24 പേര് മാത്രമാണ് മരിച്ചത്. രാജ്യത്ത് വൈറസ് വ്യാപനത്തിലും ഗണ്യമായ കുറവുണ്ടായി. ഇതുവരെ 2.38 ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിലവില്‍ ചികിത്സയിലുള്ളത് 21,000 പേര്. 34,634 പേര് ഇതുവരെ മരിച്ചു.
ബ്രസീലില്‍ ഒരാഴ്ച മരിച്ചത് 7000 പേര്
വൈറസ് ബാധയും മരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമായ ബ്രസീലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജീവന് നഷ്ടപ്പെട്ടത് 7285 പേര്‍ക്ക്. ഇന്നലെ 641 പേര് കൂടി രാജ്യത്ത് മരിച്ചു. ഇതോടെ ആകെ മരണം 50,617 ആയി. 24 മണിക്കൂറിനിടെ 17,459 പുതിയ കേസുകള്‍ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലേക്കടുക്കുന്നു. 50,659 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 5.8 ലക്ഷം പേര് രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: