ന്യൂദല്‍ഹി: സോണിയ അധ്യക്ഷയായ, രാഹുലും പ്രിയങ്കയും അംഗങ്ങളായ രാജീവ് ഗാന്ധി ഫൗണ്ടേഷന് വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കില്‍ നിന്ന് 50 ലക്ഷം രൂപ സംഭാവനയായി വാങ്ങിയതും ചര്‍ച്ചയാകുന്നു.
സോണിയയും മറ്റും ചൈനീസ് സര്‍ക്കാരില്‍ നിന്നും ദുരൂഹ പശ്ചാത്തലമുള്ള സംഘടനകളില്‍ നിന്നും വന്‍തുകകള്‍ കൈപ്പറ്റിയെന്ന വാര്‍ത്തകള്‍ വലിയ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തിലാണ് സക്കീര്‍ നായിക്കില്‍ നിന്ന് സംഭാവന വാങ്ങിയത് വീണ്ടും സജീവ വിഷയമായത്.
2011ലാണ് സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജീവ് ഫൗണ്ടേഷന് 50 ലക്ഷം വാങ്ങിയത്. പല ഇസ്ലാമിക രാജ്യങ്ങളില്‍ അടക്കം നിരോധനമുള്ള ഭീകര നേതാവാണ് സക്കീര്‍ നായിക്. ഇയാളുടെ പീസ് ടിവിക്കും പലയിടങ്ങളിലും വിലക്കുണ്ട്. വര്‍ഗീയ, ഭീകര വിഷം ചീറ്റുന്ന പ്രസംഗങ്ങളാണ് ഇതിനു കാരണം. 22 പേരുടെ ജീവനെടുത്ത ധാക്ക ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പ്രചോദനം ലഭിച്ചത് ഇയാളുടെ പ്രസംഗമാണെന്ന് ബംഗ്ലാദേശിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കി സഹായിച്ചതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഇയാള്‍ക്കെതിരെ ഭീകരതയും വര്‍ഗീയതയും പ്രചരിപ്പിച്ചതിന് കേസുകളുണ്ട്. വന്‍തോതില്‍ വിദേശ ഫണ്ട് വാങ്ങി ഭീകര സംഘടനകള്‍ക്ക് കൈമാറിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും എന്‍ഫോഴ്സ്മെന്റും സിബിഐയും കേസുകളെടുത്തിട്ടുണ്ട്. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഹജ്ജിന് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയ ഇയാള്‍ ഇപ്പോള്‍ മലേഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.
ഇത്രയേറെ ദുരൂഹ പശ്ചാത്തലമുള്ള, കൊടും ഭീകരന്റെ സംഘടനയില്‍ നിന്നാണ് രാജീവ് ഫൗണ്ടേഷന് 50 ലക്ഷം വാങ്ങിയത്. യുപിഎ ഭരണകാലത്ത് പണം നല്‍കിയത് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും സഹായം ലഭിക്കാനാണെന്ന് വ്യക്തം. സംഭവം വിവാദമായതോടെ 2011ല്‍ തന്നെ പണം മടക്കി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കോണ്‍ഗ്രസ് ഇയാളുടെ സംഭാവന സ്വീകരിച്ച കാര്യം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: