ബീജിങ്: ലോകത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തി കൊറോണ മരണസംഖ്യയില്‍ വന്‍ വര്‍ധന. ബുധനാഴ്ച മാത്രം 254 പേരാണ് ചൈനയില്‍ മരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയിലധികമാളുകള്‍. ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പ്രകാരം ഇത്രയധികം പേര് ഒരുദിവസം മരിക്കുന്നത് ആദ്യമാണ്. ഇതോടെ ആകെ മരണ സംഖ്യ 1380 ആയി. പുതുതായി 15000 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതരുടെ എണ്ണം 60000 കടന്നു.
രോഗ നിര്‍ണയത്തിന് പുതിയ മാര്‍ഗം സ്വീകരിച്ചതിനെ തുടര്‍ന്നാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുകയറ്റമുണ്ടാത്. വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. എണ്പതു വയസു കഴിഞ്ഞ സ്ത്രീയാണ് മരിച്ചതെന്ന് ജാപ്പനീസ് ആരോഗ്യമന്ത്രി അറയിച്ചു.
ഇതുവരെ ആര്‍എന്‍എ ടെസ്റ്റുകളിലൂടെ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പരിശോധനാ കിറ്റുകള്‍ക്ക് പുറമേ സിടി സ്കാനിങ്ങിലൂടെ ശ്വാസകോശത്തിലെ ഇന്ഫെക്ഷന് കണ്ടെത്തി രോഗം സ്ഥിരീകരിക്കുന്ന രീതിയും അധികൃതര്‍ സ്വീകരിച്ചു തുടങ്ങി.
പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യം മൂലം കൃത്യസമയത്ത് രോഗം നിര്‍ണയിക്കാനാകാതെ ചികിത്സ വൈകുന്നതിനാലാണ് സിടി സ്കാനിങ്ങിലൂടെ രോഗം നിര്‍ണയിച്ചു തുടങ്ങിയത്. അതുകൊണ്ട് തന്നെ രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരാനും സാധ്യതയുണ്ട്.
അതേസമയം, മരണസംഖ്യയും രോഗികളുടെ എണ്ണവും കുത്തനെ ഉയര്‍ന്നതോടെ, സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ സംബന്ധിച്ച് ആളുകള്‍ കൂടുതല്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങി. ഹുബയ് പ്രവിശ്യക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗികളുടെ എണ്ണത്തിലും ആശങ്ക ഉയരുന്നുണ്ട്.
കൊറോണയെ തുടര്‍ന്ന് ചൈനയില്‍ ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയും കൂടുതല്‍ വഷളായി. വ്യാഴാഴ്ച മാത്രം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് ഭരണകൂടം പുറത്താക്കിയത്. ഹുബയ് പ്രവിശ്യയിലെ പാര്‍ട്ടി അധ്യക്ഷന്‍ ജിയാങ് ചാവോലിങ്ങിനെ മാറ്റി ഉപാധ്യക്ഷന്‍ അധ്യക്ഷ സ്ഥാനം നല്കി. വുഹാനിലും പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചു പണി നടത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിനുപിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: