ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് വീടണയാന്‍ സാധിക്കാതെ സാധാരണക്കാരായ മലയാളികള്‍. അന്യസംസ്ഥാനത്തു നിന്ന് എത്തുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ അതിര്‍ത്തി തുറന്നു നല്‍കിയെങ്കിലും ഇതിന്റെ നൂലാമാലകള്‍ മറികടക്കുക വലിയ ബുദ്ധിമുട്ട്. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയാലും യാത്രാ സൗകര്യമില്ലാത്തതാണ് സാധാരണക്കാര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്.
രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയാലും പൊതുഗതാഗത സംവിധാനം ഇല്ലാത്തതാണ് സാധരണക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. നിലവിലെ സംവിധാനത്തില്‍ സ്വന്തമായി വാഹനമുള്ളവര്‍ക്ക് മാത്രമെ വീട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ രണ്ടു വാടക വാഹനങ്ങളെ ആശ്രയിക്കണം. അതിര്‍ത്തിവരെ ഒരുവാഹനത്തിലും അവിടെ നിന്ന് മറ്റൊരു വാഹനത്തിലും വേണം വീട്ടിലെത്താന്‍ ഇത്തരത്തില്‍ ഒരാള്‍ക്ക് എത്തണമെങ്കില്‍ ചുരുങ്ങിയത് പതിനായിരത്തിലധികം രൂപ ആവശ്യമാണ്.
കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രി പോയിന്റ് ലഭിച്ചത് പാലക്കാട് വാളയാറില്‍. ഇവര്‍ മുത്തങ്ങയായിരുന്നു എന്‍ട്രി പോയിന്റ് ആവശ്യപ്പെട്ടിരുന്നത്. പക്ഷെ പാലക്കാടാണ് ലഭിച്ചത്. ബെംഗളൂരുവില്‍ നിന്ന് വാടക കാറിലാണ് ഇവര്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. 10,000 രൂപയായിരുന്നു കാര്‍ വാടക. വാളയാറില്‍ നിന്ന് കോഴിക്കോട്ടുള്ള വീടുകളിലേക്കെത്തിയത് ഇതില്‍ ഒരാളുടെ വീട്ടില്‍ നിന്ന് എത്തിച്ച കാറില്‍.
കേരള അതിര്‍ത്തിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ക്വാറന്റൈനില്‍ പോകണമെന്ന നിബന്ധനയുള്ളതിനാല്‍ വാടക വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല. അതിനാല്‍ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് നാട്ടിലെത്താന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി നല്‍കാമെന്നാണ് അധികൃതര്‍ പറയുന്നത്.
കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിബന്ധനകള്‍ പാലിച്ച് കര്‍ണാടക ആര്‍ടിസി ബസ്സുകളില്‍ ആള്‍ക്കാരെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ കര്‍ണാടക തയാറാകും. എന്നാല്‍ ഇത്തരത്തില്‍ ഒരു ആവശ്യം കേരളം ഇതുവരെ മുന്നോട്ടു വച്ചിട്ടില്ല.
കര്‍ണാടക ആര്‍ടിസി അതിര്‍ത്തിയില്‍ എത്തിച്ചാല്‍ അവിടെ നിന്ന് ഓരോ ജില്ലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകളില്‍ എത്തിക്കാന്‍ സാധിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ കേരളം ഒരുക്കുന്നില്ല. മലയാളികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും കേരള സര്‍ക്കാര്‍ കര്‍ണാടകവുമായി നടത്തിയിട്ടില്ല. പരമാവധി ആള്ക്കാര് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് കുറയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് കടുത്ത നിബന്ധനകള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് മലയാളികളുടെ ആരോപണം. കര്‍ണാടകത്തില്‍ കുടുങ്ങി കിടക്കുന്ന പതിനായിരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍, ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വിവിധ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: