ലഖ്നൗ : ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് മാവോയിസ്റ്റ് നക്സല്‍ ബന്ധമുള്ളതായി സൂചന. പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിക്കുന്ന സ്ത്രീക്കാണ് നക്സലുകളുമായി ബന്ധമുള്ളതെന്ന് സൂചന. കൊലപാതകത്തില്‍ അടക്കം ഇവര്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നതായി രേഖകളുണ്ട്. അതിനുശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന് രണ്ട് ദിവസത്തിന് ശേഷം അവര്‍ ഗ്രാമത്തില്‍ എത്തിയിരുന്നു. യോഗി സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീം (എസ്ഐടി) കണ്ടെത്തിയതനുസരിച്ച് നക്സലൈറ്റ് ബന്ധമുള്ള യുവതി മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയാണ്.
ഹത്രാസ് സംഭവം ഉപയോഗിച്ച് സര്‍ക്കാരിനെതിരെ കലാപാസൂത്രണം നടന്നു എന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവുകളുണ്ടാവുന്നത്. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. കേസിലെ അന്വേഷണത്തിനായി സഹോദരിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
മുഖം മറച്ച് വാര്‍ത്താചാനലുകള്‍ക്ക് അഭിമുഖം നല്കിയതും ഈ സ്ത്രീയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഭിമുഖങ്ങളില്‍ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ച് സംഭവം കലാപത്തിലേക്ക് എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ സഹോദരി എന്നാണ് ഇവര്‍ മാധ്യമങ്ങള്‍ക്കുമുമ്പാകെ വെളിപ്പെടുത്തിയത്.
എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ അപ്രത്യക്ഷമാവുകയായിരുന്നു.
അതേസമയം സര്‍ക്കാരുമായി വിലപേശാന്‍ നക്സലുകള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എസ്ഐടി അറിയിച്ചു. സംഭവം നടന്ന ദിവസം മുതല്‍ ശവസംസ്കാരം വരെയുള്ള ഹത്രാസ് സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: