മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്ലും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും വിദേശകാര്യവകുപ്പിന്റെയും കര്‍ശന നിര്‍ദേശങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഐപിഎല്‍ ആളില്ലാ സ്റ്റേഡിയത്തില്‍ നടത്തേണ്ടിവരുന്നത്.
മത്സരങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താനാണ് കേന്ദ്ര കായിക വകുപ്പിന്റെ കര്‍ശന നിര്‍ദേശം. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം നിര്‍ദേശിച്ചത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മാത്രവുമല്ല, ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. ഏപ്രില്‍ 15 വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. 15ന് ലഖ്നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് അടുത്ത ഏകദിനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: