ഫറ്റോര്‍ഡ(ഗോവ): ആവേശകരമായ കലാശപ്പോരില്‍ ചെന്നൈയിന് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് എടികെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുത്തന്‍ ചരിത്രം കുറിച്ചു. ഐഎസ്എല്ലില്‍ എടികെയുടെ മൂന്നാം കിരീടമാണിത്. ഇതാദ്യമായാണ് ഒരു ടീം ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കുന്നത്.
ജാവി ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളാണ് എടികെയ്ക്ക് വിജയമൊരുക്കിയത്. എഡു ഗാര്‍ഷ്യ ഒരു ഗോള്‍ നേടി. നെറിജസ് വല്‍സ്കിസാണ് ചെന്നൈയിന് എഫ്സിയുടെ ആശ്വാസ ഗോള്‍ കുറിച്ചത്. തുടക്കം മുതല്‍ ഇരു ടീമുകളും ഉജ്ജ്വല പോരാട്ടമാണ് കാഴ്ചവച്ചത്. ഗോളടിക്കാനായി രണ്ട് ടീമുകള്‍ക്കും അവസരവും ലഭിച്ചു. പത്താം മിനിറ്റില്‍ എടികെ മുന്നിലെത്തി. ജാവിയര്‍ ഹെര്‍ണാണ്ടസാണ് ചെന്നൈയിന് എഫ്സിയുടെ വലയില്‍ പന്ത് അടിച്ചുകയറ്റിയത്. റോയ് കൃഷ്ണ നല്കിയ പാസ് ഉശിരന്‍ ഷോട്ടിലൂടെ ജാവിയര്‍ ഹെര്‍ണാണ്ടസ് വലയിലാക്കി.
ഇരുപത്തിമൂന്നാം മിനിറ്റില്‍ എടികെയ്ക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം കിട്ടി. ഗോള്‍ മുഖത്തേക്ക് നീട്ടികിട്ടിയ പന്ത് റോയ് കൃഷ്ണ വലയിലേക്ക് തൊടുത്തുവിട്ടു. പക്ഷെ ചെന്നൈിന് ഗോളി പന്ത് തട്ടിതെറിപ്പിച്ചു. പന്ത് പിടിച്ചെടുത്ത ജാവിയര്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്നും ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങിയെങ്കിലും ഗോള്‍ പിറന്നില്ല. ഇടവേളയ്ക്ക് എടികെ 1-0 ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എടികെ ലീഡ് ഉയര്‍ത്തി. എഡു ഗാര്‍ഷ്യയാണ് ഇത്തവണ സ്കോര്‍ ചെയ്തത്. നാല്‍പ്പത്തിയെട്ടാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പന്തുമായി കുതിച്ചെത്തിയ ഗാര്‍ഷ്യ വില്യംസിന് പാസ് നല്കി. ചെന്നൈയിന്റെ രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന വില്യംസ് ഗാര്‍ഷ്യക്ക് പന്ത് മറിച്ചു. ബോക്സിനുള്ളിലേക്ക് കുതിച്ച ഗാര്‍ഷ്യ അനായാസം പന്ത് ഗോള്‍ വര കടത്തി.
രണ്ട് ഗോളിന് പിന്നിലായതോടെ പോരാട്ടം മുറുക്കിയ ചെന്നൈയിന് അറുപത്തിയൊമ്പതാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ജെറി ലാല്‍റിന്‍സുല നല്കിയ പാസ് മുതലാക്കി നെറിജസ് വല്‍സ്കിസാണ് ഗോള്‍ അടിച്ചത്. ഇഞ്ചുറി ടൈമില്‍ ജാവി ഹെര്ണണ്ടാസ് തന്റെ രണ്ടാം ഗോളിലുടെ എടികെയ്ക്ക് കിരീടം സമ്മാനിച്ചു. കൊറോണ ഭീതിയെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: