ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ വിഭാവനം ചെയ്യുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ആഹ്ലാദം പങ്കിട്ട് ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പോവുകയാണെന്ന് കശ്മീരി പണ്ഡിറ്റ് സമൂഹം പറയുന്നു.
ആട്ടിയോടിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനമുയര്‍ത്തിയ നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ദല്‍ഹിയിലെ കശ്മീര്‍ സമിതി അധ്യക്ഷന്‍ സുമീര്‍ ച്രുങ്കോ പറഞ്ഞു. ചരിത്രപരമായ ദിവസമാണ് കടന്നു പോകുന്നത്. ദീപാവലി ആഘോഷിക്കുന്നതിനേക്കാള്‍ മനോഹരമായി ഇതാഘോഷിക്കും, സുമീര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 മൂലമാണ് പണ്ഡിറ്റുകള്‍ക്ക് താഴ്വര വിട്ടോടേണ്ടിവന്നതെന്ന് കശ്മീര്‍ സമിതി ജനറല്‍ സെക്രട്ടറി വിജയ് റൈന പറഞ്ഞു.
കശ്മീരില്‍ നിന്ന് തുരത്തിയോടിക്കപ്പെട്ട പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ച ദല്‍ഹിയിലെ കോളനികളില്‍ വലിയ ആഘോഷമാണ് ഇന്നലെ നടന്നത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും നൃത്തം ചെയ്തും കശ്മീരികള്‍ ആഹ്ലാദം പങ്കുവെച്ചു. മൂന്നുലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളെയാണ് 1989-ല്‍ ആരംഭിച്ച ഭീകരാക്രമണങ്ങളോടെ താഴ്വര വിട്ട് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ അഭയം പ്രാപിച്ചത്. ഏകദേശം ഏഴര ലക്ഷത്തോളം പണ്ഡിറ്റുകളാണ് രാജ്യത്തുള്ളതെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
കശ്മീര്‍ പ്രശ്ന പരിഹാരത്തിന് തുടക്കമായെന്ന് താഴ്വരയില് നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റ് കൂടിയായ നടന് അനുപം ഖേര്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നേരുന്നു, അനുപം ഖേര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: