തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവികസനത്തിനായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ കിഫ്ബിയില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി. പല തവണ ആവശ്യപ്പെട്ടിട്ടും കിഫ്ബിയുടെ സമ്പൂര്‍ണ റിപ്പോട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി (സിഎജി)നു നല്കാന് സര്‍ക്കാര്‍ തയാറായില്ല. സംഭവം വിവാദമായതോടെ പൊതുസമൂഹത്തെ ധനമന്ത്രി തോമസ് ഐസക് ഇതുവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വ്യക്തമായി. 2016ല്‍ ഭേദഗതി ചെയ്ത കിഫ്ബി നിയമത്തില്‍, സിഎജിക്ക് പകരം പരിശോധനക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ ഉപദേശക സമിതി, ഓഡിറ്റിന് പകരമാവില്ലെന്ന വസ്തുത സിഎജി ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇത് മറച്ചുവച്ച് കിഫ്ബി പ്രവര്‍ത്തനങ്ങള്‍ സിഎജി ഓഡിറ്റിന് വിധേയമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുയായിരുന്നു ധനമന്ത്രി. വാര്‍ത്താചാനലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വന്‍ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അനിവാര്യമാണെന്നു പലതവണ സിഎജി സര്‍ക്കാരിനെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും ഒടുവില്‍ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നു കാട്ടി സിഎജിയില്‍ നിന്നു കണക്കുകള്‍ മറച്ചുപിടിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ വിഷയം പ്രതിപക്ഷവും ഏറ്റെടുത്തു. കിഫ്ബിയില്‍ സമഗ്ര ഓഡിറ്റിങ്ങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നൂറിലേറെ കോടി രൂപയുടെ തിരിച്ചടവിന് സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടായിട്ടും സിഎജി ഓഡിറ്റിന് അനുമതിയുള്ളത് 15% തുകയ്ക്ക് മാത്രമാണ്. അതായത്, ഓരോ സാമ്പത്തിക വര്‍ഷത്തേയും സര്‍ക്കാര്‍ ഗ്രാന്റിന്റെ വിനിയോഗം മാത്രം. സിഎജി ആക്ട് സെക്ഷന്‍ 14 അനുസരിച്ച് സിഎജി സ്വയം ഏറ്റെടുത്തതാണ് ഈ ഓഡിറ്റ്. സെക്ഷന്‍ 14 പ്രകാരം കിഫ്ബിയുടെ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് സിഎജി ആവശ്യപ്പെട്ടിട്ടും അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
സിഎജി ആവ്യശ്യപ്പെട്ടിട്ടും സെക്ഷന്‍ 20 പ്രകാരം സമ്പൂര്‍ണ്ണ പ്രവര്‍ത്തക ഓഡിറ്റ് നിഷേധിച്ചതിനുള്ള സര്‍ക്കാര്‍ ന്യായം അതിവിചിത്രമാണ്. സിഎജിയുടെ പരിശോധനയും അഭിപ്രായങ്ങളും നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സിഎജി ഓഡിറ്റ് നിക്ഷേപകരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാക്കുമെന്ന സിഎജി മറുപടി നല്‍കിയതോടെ സര്‍ക്കാര്‍ പിന്നെ അനങ്ങിയില്ല. ഈ വര്‍ഷം ഫെബ്രുവരി 11ന് മുഖ്യമന്ത്രിക്ക് എജി അയച്ച കത്തിനും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.ആയിരക്കണക്കിന് കോടി വരുന്ന കിഫ്ബിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കില്‍ ഈ പദ്ധതി സമഗ്രമായ ഓഡിറ്റിന് വിധേയമാക്കേണ്ടേത് അനിവാര്യവുമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി പ്രവര്‍ത്തന ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അത് നിരാകരിക്കുന്നത് എന്തിനാണെന്നു സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കിഫ്ബിക്കെതിരേ മുന്‍പ് ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്ക് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: