കാസര്‍കോട്: തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് തഹസില്‍ദാരെ കൈയേറ്റം ചെയ്തെന്ന കേസില്‍ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിന് ഒരു വര്‍ഷം തടവ് ശിക്ഷ.
കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് അബ്ദുല്‍ ബാസിന്റേതാണ് വിധി. ഒരുവര്‍ഷം തടവിന് പുറമെ മറ്റ് വകുപ്പുകളില്‍ മൂന്ന് മാസം തടവും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2010 ജനുവരിയിലാണ് കേസിന് കാരണമായ സംഭവം നടന്നത്. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു എ.കെ.എം. അഷ്റഫ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത് ഓഫീസില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ പരിശോധിക്കുമ്പോഴാണ് കൈയേറ്റം നടന്നത്.
തടവ് ഒരുവര്‍ഷമായത് കൊണ്ട് എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയില്ല. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടാലേ അയോഗ്യത വരൂ. പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല, ബഷീര്‍ കനില, അബ്ദുള്‍ഖാദര്‍ തുടങ്ങിയവരെയും എംഎല്‍എയ്ക്കൊപ്പം ശിക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: