കീവ് : സംഘര്‍ഷ ഭൂമിയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് ഉക്രൈനാണ്. റഷ്യയിലെ ബെല്‍ഗോറോഡിലേക്ക് പോകാന്‍ നില്ക്കുന്ന വിദ്യാര്‍ത്ഥികളെ ഉക്രൈന് സൈന്യം അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ മനുഷ്യകവചമാക്കി നിര്‍ത്തുകയാണ്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച രണ്ടാംഘട്ടം ഇന്ന് തുടങ്ങാനിരിക്കേയാണ് റഷ്യ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്.
അതിര്‍ത്തികളില്‍ വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന് സേന മനുഷ്യകവചമാക്കി നിര്‍ത്തുകയാണ്. ഇവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ലൈന്നും റഷ്യന്‍ സൈനിക വക്താവ് പ്രസ്താവന നടത്തി.
അതേസമയം ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നുവെന്ന ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഹാര്‍കീവില്‍ നിന്ന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് പോകാനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കണമെന്ന് ഉക്രൈന് അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും റഷ്യന്‍ ആരോപണം തള്ളിക്കൊണ്ട് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യക്കാരെ യുക്രൈന് മനുഷ്യകവചമാക്കുന്നുവെന്ന ആരോപണം യുഎസും തള്ളി.
അതിനിടെ ഇന്ത്യന്‍ പൗരന്മാരെ റഷ്യ വഴി സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും റഷ്യ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി അതിര്‍ത്തി കടത്തി തങ്ങളുടെ സ്വന്തം സൈനിക വിമാനങ്ങളിലോ ഇന്ത്യന്‍ വിമാനങ്ങളിലോ നാട്ടിലെത്തിക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് റഷ്യ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: