ഇന്ത്യ ഒരുങ്ങി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെവരവേല്‍ക്കാന്‍. 24ന് അദ്ദേഹം അഹമ്മദാബാദിലെത്തും. സബര്‍മതി ആശ്രമവും ആഗ്രയും ഒക്കെ സന്ദര്‍ശിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, 25ന് ദല്‍ഹിയില്‍ നിന്ന് മടങ്ങും. ഇന്തോ-യുഎസ് ബന്ധത്തിലെ ഒരു സുപ്രധാന അധ്യായമായി ഈ രണ്ടു ദിനങ്ങള്‍ മാറുമെന്നതില്‍ സംശയമില്ല. അത്ര ഗംഭീരമായ വരവേല്‍പ്പാണ് അഹമ്മദാബാദില്‍ ട്രംപിനെ കാത്തിരിക്കുന്നത്. ഗുജറാത്ത് അക്ഷരാര്‍ഥത്തില്‍ അതിനൊരുങ്ങിക്കഴിഞ്ഞിട്ട് ദിവസങ്ങളായി. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന ‘നമസ്തേ ട്രംപ്’എന്ന സമാഗമമാണ് ഏറ്റവും പ്രധാനം. അമേരിക്കയില്‍ ഈയിടെ നടന്ന ‘ഹൗഡി മോഡി’ പരിപാടി പോലെയാണിത് ആസൂത്രണം ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, പുനരുദ്ധാരണത്തിന് ശേഷം, ആദ്യമായി ഒരുക്കുന്ന പരിപാടിയാണ് യുഎസ് പ്രസിഡന്റിന്റേത്. എന്നാല്‍ അതിനൊക്കെ അപ്പുറം രണ്ടുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും വ്യാപാര- വാണിജ്യ രംഗത്തും പ്രതിരോധ സഹകരണത്തിലും മുന്നോട്ട് പോകാനും ഈ സന്ദര്‍ശനം സഹായകരമാവും. ഇന്ത്യയുമായുള്ള അടുപ്പത്തിന് ട്രംപ് കൊടുക്കുന്ന പ്രാധാന്യത്തിന് വേറെയും മാനങ്ങളുണ്ട്.
നയതന്ത്രം വാണിജ്യ പ്രധാനമാവുന്നു
ഇന്ത്യയിലെത്തുന്ന ഏഴാമത്തെ യുഎസ് പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. ഐസന്‍ ഹോവര്‍ (1959), നിക്സണ് (1969), ജിമ്മി കാര്‍ട്ടര്‍ (1978), ബില്‍ ക്ലിന്റണ് (2000), ജോര്‍ജ്ഡബ്ല്യു ബുഷ് (2006), ബറാക് ഒബാമ (2010 & 2015) എന്നിവരാണ് മുമ്പ് ഇവിടെയെത്തിയവര്‍. ഒബാമ രണ്ടുതവണ വന്നു. അത് കണക്കിലെടുത്താല്‍ ഇന്ത്യയിലെത്തുന്ന എട്ടാമത്തെ യുഎസ് പ്രസിഡന്റാണ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇന്ത്യയിലെത്തുന്നതിന് ഒപ്പം പാക്കിസ്ഥാനിലും പോകുന്നതാണ് പതിവ്; അടുത്തകാലം വരെ അങ്ങനെ തുടര്‍ന്നു. എന്നാലിപ്പോള്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇസ്ലാമാബാദില്ല. കഴിഞ്ഞ തവണ ഒബാമ വന്നപ്പോഴും പാക്കിസ്ഥാന് ഒഴിവാക്കപ്പെട്ടിരുന്നു. അത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടുന്ന മാറ്റമാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെയുള്ള അഞ്ചാമത് മോദി – ട്രംപ് കൂടിക്കാഴ്ചയാണിത്.
ഇന്നിപ്പോള്‍ ശ്രദ്ധിക്കേണ്ടത് അന്താരാഷ്ട്ര രംഗത്ത് രാഷ്ട്രത്തലവന്മാരുടെ ഇടപെടലുകളിലെ സമീപനങ്ങളിലെ മാറ്റമാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലെ ബന്ധം എന്നതിപ്പോള്‍ വെറും നയതന്ത്രമല്ല. അതിനപ്പുറമാണ്. പ്രത്യേകിച്ചും വാണിജ്യ-വ്യാപാര താല്പര്യങ്ങള്ക്കാണ് ഏറെ പ്രാധാന്യം. പലരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തങ്ങളുടെ രാജ്യത്തിന് എന്താണ് കിട്ടുക എന്നതാണ്. എനിക്ക് തോന്നുന്നു ആ ദിശയിലേക്ക് ഇന്ത്യ എത്തിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ്. മുന്‍പും പ്രധാനമന്ത്രിമാരുടെയും മറ്റും വിദേശ സന്ദര്‍ശന വേളകളില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ കൂടെപ്പോകുന്നതൊക്കെ പതിവാണ്. എന്നാല്‍ ചര്‍ച്ചകളില്‍ ഏറെയും ബിസിനസ് താല്പര്യത്തിനായി നീക്കിവെക്കുന്നത് നാം കാണുന്നത് മോദി യുഗത്തിലാണ്. അതിപ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ലോകത്തിലെ മറ്റ് രാഷ്ട്രത്തലവന്മാരും ഏറ്റെടുത്തിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് ആദ്യം മുതലേ ആ സമീപനമാണ് കൈക്കൊണ്ടത്.
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് ഏതാനും നാള് മുന്‍പു തന്നെ ട്രംപ്തന്റെ നിലപാടും പ്രതീക്ഷകളും വ്യക്തമാക്കിയിരുന്നു: ‘ഇന്ത്യയുമായി ഒരു വലിയ വ്യാപാര-വാണിജ്യ ഇടപാട് നടത്താന്‍ തങ്ങള്‍ ഒരുങ്ങുകയാണ്. എന്നാല്‍ അടുത്ത (യുഎസ് പ്രസിഡന്റ്) തെരഞ്ഞെടുപ്പിന് മുമ്പ് അത് നടക്കുമോ എന്ന് പറയാനാവില്ല. ഞങ്ങള്‍ വളരെ വലിയ ഇടപാടിലേക്കാണ് കടക്കുന്നത്’ എന്നാണ് ട്രംപ് അമേരിക്കയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞത്. ഇന്ത്യാ സന്ദര്‍ശനത്തിലെ പ്രാധാന്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.
ഇന്തോ-യുഎസ് വ്യാപാരം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് ഏതാണ്ട് 50 ശതമാനം കണ്ട് വര്‍ധിച്ചിട്ടുണ്ട്; അഞ്ചുവര്‍ഷം മുമ്പ് 64 ബില്യണ്‍ ഡോളര്‍ ആയിരുന്നത് ഇന്നിപ്പോള്‍ ഏതാണ്ട് 88 ബില്യണ്‍ കടന്നിരിക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലെ വാണിജ്യ ഇടപാടുകള്‍ 2018ല്‍ 142. 6 ബില്യണിലെത്തിയിരിക്കുന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ ബിസിനസ് സഹയോഗിയാണ് ഇന്ത്യ എന്നത് അമേരിക്കക്കുമറിയാം. എന്നാല്‍ ചില പ്രശ്നങ്ങള്‍ നിലവിലുണ്ട്; അത് പരിഹരിക്കാന്‍ നമ്മുടെ വാണിജ്യ മന്ത്രിയും യുഎസ് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടന്നു; അതിന്റെ ഒരു അടുത്ത അധ്യായമാവും ഈ സന്ദര്‍ശന വേളയില്‍ ഉണ്ടാവുക. പ്രശ്നങ്ങള്‍ പരസ്പരം മനസിലാക്കുന്നു, ചര്‍ച്ച ചെയ്യുന്നു, പരിഹരിക്കാന്‍ രണ്ടുകൂട്ടരും ശ്രമിക്കുന്നു എന്നത് പ്രധാനമാണല്ലോ. പ്രതിരോധ ഇടപാടുകളുടെ കാര്യത്തില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവുമധികം ഇന്നാശ്രയിക്കുന്നത് അമേരിക്കയെയാണ്. ഒരു കാലത്ത് ഇന്ത്യ, റഷ്യന്‍ പക്ഷത്തായിരുന്നു; എന്നാലിന്ന് നമ്മള് എല്ലാവരോടൊപ്പവുമുണ്ട്. എല്ലാവര്ക്കും ഇന്ത്യ വേണ്ടപ്പെട്ടവരായിത്തീര്‍ന്നു എന്നതാണ് അടുത്തകാലത്തു കണ്ട വലിയ ഇന്ത്യന്‍ നയതന്ത്ര വിജയം. അതേസമയം നാം നമ്മുടെ പ്രഖ്യാപിത നിലപാടുകളില്‍ വിട്ടുവീഴ്ച കാണിക്കാറുമില്ല.
മോദിയും ട്രംപും അടുത്ത സൗഹൃദവും
സ്വതവേ ട്രംപിനെ കൈകാര്യം ചെയ്യുക വിഷമമാണ് എന്നാണ് രാഷ്ട്രത്തലവന്മാര് പറയാറുള്ളത്. ഏത് വേളയിലും തനിക്ക് എന്താണ് കിട്ടുക എന്നത് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. അക്കാര്യം തുറന്നുപറയാന്‍ മടിക്കാറുമില്ല. ചൈനയുമായും കൊറിയയുമായും, അയല്‍രാജ്യമായ മെക്സിക്കോയ്ക്കെതിരെയും എടുത്ത നിലപാട് നാം കണ്ടതാണല്ലോ. എന്നാല്‍ ആ രാഷ്ട്രത്തലവന് ഇന്ത്യയോട്, നരേന്ദ്ര മോദി സര്‍ക്കാരിനോട്, കടുംപിടുത്തമൊന്നും കാണിച്ചിരുന്നില്ല എന്നതോര്‍ക്കണം; മാത്രമല്ല, അടുത്തകാലത്ത് ഇന്ത്യയോട് കുറെയേറെ വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധവുമായി. റഷ്യയില്‍ നിന്ന് എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നതിനെ അമേരിക്ക എതിര്‍ത്തിരുന്നു. അമേരിക്കന്‍ പ്രതിരോധ ഉത്പന്നം ലോകരാജ്യങ്ങള്‍ മുഴുവന്‍ വാങ്ങണമെന്നും അതിന് വഴങ്ങാത്തവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം എന്നുമായിരുന്നു വാഷിങ്ടണ്‍ നിലപാട്. അവര്‍ പലര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇന്ത്യ വാങ്ങിയത് റഷ്യന്‍ സാമഗ്രിയാണ്; എസ്- 400 തന്നെ. മാത്രമല്ല യുഎസ് പ്രസിഡന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഉപരോധത്തില്‍ നിന്ന് ട്രംപ് ഇന്ത്യയെ മോചിതമാക്കുകയും ചെയ്തു. ഇത് മോദി- ട്രംപ് സൗഹൃദംകൊണ്ട് സാധ്യമായതാണ് എന്ന് വ്യക്തം.
ചില അന്താരാഷ്ട്ര പ്രശ്നങ്ങളിലും നിലപാടുകളിലെ ഭിന്നത മനസില്‍ വെച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ദല്‍ഹിക്കും വാഷിങ്ടണ്ണിനും സാധിച്ചിരുന്നു. അവിടെയൊക്കെ നല്ല നിലയ്ക്കുള്ള ആശയ വിനിമയം നടന്നു എന്നത് പ്രധാനമാണ്. ഇറാന് തന്നെ ഉദാഹരണം. യുഎസ്-ഇറാന് ബന്ധങ്ങള്‍ തീരെ മോശമായപ്പോഴും ഏതാണ്ടൊക്കെ ഒരു മധ്യസ്ഥന്റെ റോളിലുണ്ടായിരുന്നത് ഇന്ത്യയായിരുന്നു. വലിയ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ സാധിച്ചതിന് പിന്നില്‍ ഇന്ത്യന്‍ ഇടപെടലുണ്ടായിരുന്നു. രണ്ടുപേര്‍ക്കും വിശ്വാസമുള്ള രാജ്യമെന്ന നിലയ്ക്കാണ് അത് സാധ്യമായത്. അതുപോലെയാണ് അഫ്ഗാനിസ്ഥാന് പ്രശ്നവും. അവിടുത്തെ പ്രശ്ന പരിഹാരത്തിന് അമേരിക്ക ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ നിലപാടുകള്‍ അംഗീകരിക്കാനും ആശങ്കകള്‍ കണക്കിലെടുക്കാനും ട്രംപ്ഭരണകൂടം തയ്യാറാവുന്നുണ്ട്. ഒരര്‍ഥത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് കൊണ്ടാണ് അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാന് വിട്ട് ഓടിപ്പോകാനാവാത്തത് എന്ന് പറയേണ്ടിയിരിക്കുന്നു.
വിദേശ നയതന്ത്രത്തില്‍ പ്രത്യേകിച്ചും രാഷ്ട്രത്തലവന്മാരെ കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദി സ്വീകരിച്ച ഒരു സമീപനമുണ്ട്. ആരുടേയും കീഴിലല്ല ഇന്ത്യ എന്ന സന്ദേശം ആദ്യമേ നല്കി. ആരോടും എന്തും സംസാരിക്കാം, ആരോടും ഇടപഴകാം; എന്നാലതൊക്കെ തുല്യരെന്ന നിലക്കേ പറ്റൂ; ഇന്ത്യയെ അംഗീകരിക്കാന്‍ തയ്യാറാവണം എന്ന വ്യവസ്ഥയോടെ. ഒബാമയുടെ കാലത്ത് അത് നാം കണ്ടു. മുന്‍പ് അമേരിക്കയെയും റഷ്യയേയുമൊക്കെ മേലാളന്മാരായിക്കണ്ടുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പെരുമാറിയിരുന്നത്. അടിമത്ത മനോഭാവം നമ്മുടെ ഭരണകര്‍ത്താക്കള്‍ സ്വയമേവ അന്ന് വെച്ചുപുലര്‍ത്തി. ആ സമീപനമാണ് മോദി ആദ്യമേ തിരുത്തിയത്. ആര്‍ക്കുമൊപ്പം എഴുന്നേറ്റ് നില്‍ക്കാനുള്ള അവകാശം നമുക്കുണ്ട് എന്ന് മോദി കരുതി; ഇന്ത്യയുടെ യശസ്സും കരുത്തുമാണ് അതിലൂടെ കാണിച്ചുതന്നത്. അത് ലോകം അംഗീകരിക്കുന്നതാണ് പിന്നീട് കണ്ടത്. തീര്‍ച്ചയായും അതിന്റെ ഗുണം രാജ്യം ഇന്ന് അനുഭവിക്കുന്നുണ്ട്. ഇപ്പോഴാരും ഇന്ത്യയോട് ഇന്നത് ചെയ്യൂ എന്ന് നിര്‍ദ്ദേശിക്കുന്നില്ല. മറിച്ച് നമുക്ക് എന്താണ് ചെയ്യാനാവുക എന്നാണ് ചോദ്യം. മന്മോഹന് സിങ്ങില്‍ നിന്ന് നരേന്ദ്ര മോദിയിലേക്ക് ഏറെ ദൂരമുണ്ട് എന്ന് പറയുന്നത് അതുകൊണ്ടാണ്. തീര്‍ച്ചയായും ഈ മാറ്റം ട്രംപും അംഗീകരിക്കുന്നുണ്ട്.
യുഎസ് തെരഞ്ഞെടുപ്പും ഇന്ത്യയും
അമേരിക്കയില്‍ മറ്റൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. അടുത്ത നവംബറിലാണ് വോട്ടെടുപ്പ്. അവിടത്തെ ഓരോ തെരഞ്ഞെടുപ്പിലും ഇന്ത്യക്ക് ഒരു റോളുണ്ട് എന്നത് മറ്റാരേക്കാളും നന്നായി അറിയുന്നയാളാണ് ട്രംപ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഇന്ത്യന്‍ – ദേശീയ വികാരമുണര്‍ത്തി വോട്ട് ചോദിച്ചതോര്‍ക്കുക. ഇത്തവണ ഹൂസ്റ്റണില്‍ ‘ഹൗഡി മോഡി’ പരിപാടിയിലെത്തിയ ട്രംപ്യഥാര്‍ഥത്തില്‍ അവിടെക്കൂടിയ അര ലക്ഷം വരുന്ന ഇന്ത്യക്കാരുടെമനം കവരുക കൂടിയായിരുന്നു എന്ന് കരുതിയ രാഷ്ട്രീയ നിരീക്ഷകര്‍ അമേരിക്കയിലുണ്ടായിരുന്നു. ഇന്ത്യന്‍ വോട്ടര്‍മാര്‍ പലപ്പോഴും സുപ്രധാനമാണ് എന്നര്‍ത്ഥം. ഇപ്പോള്‍ ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റിന്റെ മനസ്സില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കലും വ്യാപാര താല്പര്യങ്ങളും മാത്രമല്ല, തന്റെ രാജ്യത്തെ ഇന്ത്യന്‍ വോട്ടര്‍മാരെ കയ്യിലെടുക്കലും ലക്ഷ്യമാവണം. ഇന്ത്യയോ മോദിയോ അതൊന്നും മനസ്സില്‍ കാണുന്നുണ്ടാവില്ല; അതിന്റെ ആവശ്യവുമില്ലല്ലോ. എന്നാല്‍ അതല്ല ട്രംപിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോഴത്തെ അവസ്ഥ. പറഞ്ഞുവന്നത്, ട്രംപിന്റെ ഇന്ത്യയിലെ ഓരോ ചലനങ്ങളും അമേരിക്കയില്‍ ഒരു വലിയെ സമൂഹം അതീവ ശ്രദ്ധയോടെ നിരീക്ഷിക്കും; അത് ഇന്ത്യന്‍ വംശജര്‍ മാത്രമല്ല, യുഎസിലെ രാഷ്ട്രീയ പ്രതിയോഗികളും. അതാണ് ഈ സന്ദര്‍ശനത്തിന്റെ മറ്റൊരു പ്രാധാന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: