തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായ യുവതിയെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിക്കും. റിമാന്‍ഡില്‍ കഴിയുന്ന പാനൂര്‍ സ്വദേശിനി ഷംനക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
കതിരൂര്‍, കല്ലാച്ചി, തൊട്ടില്‍പാലം, ചെറുവത്തൂര്‍, കോഴിക്കോട്, കൊയിലാണ്ടി, എസ്റ്റേറ്റ്മുക്ക്, ബാലുശ്ശേരി എന്നിവിടങ്ങളില്‍ നിന്നും നിരവധിപേര്‍ ഷംനക്കെതിരെ തളിപ്പറമ്പ് പൊലീസില്‍ പരാതികള്‍ വിളിച്ചറിയിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിലെ മോഷണത്തിന്റെ വാര്‍ത്തയും ഷംനയുടെ ഫോട്ടോയും മാധ്യമങ്ങളില്‍ കണ്ടതോടെയാണ് കൂടുതല്‍ പേര് തളിപ്പറമ്പ് പോലീസുമായി ബന്ധപ്പെട്ടത്. ഇവരോടൊക്കെ രേഖാമൂലം പരാതികള്‍ നല്കാന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കതിരൂരില്‍ നിന്നുള്ള പരാതിയില്‍ രണ്ടരപവന്റെ കാല്വള നഷ്ടപ്പെട്ടതായി പറയുന്നുണ്ട്.
നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതി ഷംനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ തളിപ്പറമ്പ് പോലീസ് മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷംനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പരാതി ലഭിക്കുന്ന മുറയ്ക്ക് ഷംനയുടെ പേരില്‍ കൂടുതല്‍ മോഷണ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും.
ഷംന മോഷണത്തിലൂടെ വലിയ സമ്പാദ്യമുണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് മോഷണമുതലുകള്‍ വാങ്ങിയ പാനൂരിലെ ഒരു ജ്വല്ലറിയുടമയെപ്പറ്റിയുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാര്‍, ഓട്ടോറിക്ഷ എന്നിവ വാങ്ങിയതും ആവശ്യത്തിലേറെ ചെലവുചെയ്ത് ആഢംബര ജീവിതം നയിച്ചതും മോഷണമുതല്‍ ഉപയോഗിച്ചാണെന്നാണ് പൊലീസിന്റെ നിഗമനം. എസ്ഐ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: